പ്രാർത്ഥനാ യോഗം

പ്രാർത്ഥനാ യോഗം

കോട്ടയം: ജീവിതത്തിൽ നേരിടുന്ന പരീക്ഷകളുടെ നടുവിൽ ദൈവത്തിൽ നിന്നും നാം പ്രാപിച്ച സാക്ഷ്യം നഷ്ടപ്പെടുത്തരുതെന്ന് ഇയ്യോബിൻ്റെ ജീവിതം ചൂണ്ടിക്കാട്ടി റവ. മാത്യൂസ് ഇട്ടി പ്രബോധിപ്പിച്ചു.

ജനുവരി 30-ന് വൈകിട്ട് വാഴൂർ 15-ാം മൈൽ ഐആർഎ സഭാഹാളിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത യോഗത്തിൽ ഇയ്യോബ് 1:1, 42:17 വാക്യങ്ങൾ ആസ്പദമാക്കി ഇയ്യോബ് അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാത്താൻ്റെ ദൃഷ്ടി തൻ്റെമേൽ ഉണ്ടെന്നും തനിക്കു ചുറ്റും ദൈവം കെട്ടിയ വേലി ഉണ്ടെന്നും ജീവിതത്തിൽ പലതരം പ്രതിസന്ധികൾ ഉണ്ടാകുമെന്നും എന്തിനേറെ, ഭാര്യയുടെ അർത്ഥമില്ലാത്ത വാക്കുകളുടെ ആഴംപോലും താൻ തിരിച്ചറിഞ്ഞിരുന്നില്ല. ദൈവത്തിൻ്റെ സംരക്ഷണ വേലിക്കുള്ളിൽ കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പരീക്ഷകളിൽ തളരരുത്. സാത്താൻ നമ്മെ പരീക്ഷിക്കുന്നത് ദോഷത്തിനെങ്കിൽ ദൈവം പരീക്ഷിക്കുന്നത് ഗുണത്തിനും നന്മയ്ക്കുമാണ്.

ജീവിത പരീക്ഷകളിൽ ദൈവ സാന്നിദ്ധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും സമ്പന്നത ആത്മീയതയ്ക്ക് തടസ്സമാകരുതെന്നും ജീവിതത്തിൽ എന്തു ഭവിച്ചാലും ദൈവത്തെ കുറ്റപ്പെടുത്തരുതെന്നും ലാഭ നഷ്ടങ്ങളിലും ദൈവീകമായ ഒരു പര്യവസാനത്തിനായി കാത്തിരിക്കണമെന്നും ഇയ്യോബ് അറിഞ്ഞിരുന്നു. ഈ തിരിച്ചറിവ് നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ പാസ്റ്റർ സാബു എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഒ.എം ജോർജ് സ്വാഗതം പറഞ്ഞു. സിസ്റ്റർ അന്നമ്മ ഇട്ടി അനുഭവങ്ങൾ പങ്കിട്ടത് വേറിട്ടൊരു അനുഭവമായി.

എഴുപത് വയസ്സ് പിന്നിട്ട് ശുശ്രൂഷയിൽ തുടരുന്ന പാസ്റ്റർ ജേക്കബ് ദാനിയേലിനെ റവ. മാത്യൂസ് ഇട്ടി മെമൻ്റോ നൽകി ആദരിച്ചു.

പാസ്റ്റർമാരായ സാബു എം. ജോസഫ്, ഷിബു ജോസഫ് എന്നിവർ നേതൃത്വം നൽകി.