സംയുക്ത സഭായോഗം

വാഴൂർ: പഴയ നിയമത്തിൽ തുടങ്ങിയതും പുതിയ നിയമത്തിൽ തുടരുന്നതും നിത്യതയിൽ ഒന്നിച്ചു ചേരുന്നതുമാണ് ദൈവസഭയുടെ ദൈവീക പദ്ധതിയെന്ന് ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡൻ്റ് റവ. മാത്യൂസ് ഇട്ടി പ്രസ്താവിച്ചു.
15-ാം മൈൽ ഐ.ആർ.എ പുതിയ സഭാ ഹാളിൻ്റെ സമർപ്പണത്തോടനുബന്ധിച്ച് ഒക്ടോബർ 20-ന് നടന്ന സഭകളുടെ സംയുക്ത സഭായോഗത്തിൽ എബ്രായർ 9: 1-3 വരെയുള്ള വേദഭാഗങ്ങളെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരാധനയുടെ സ്ഥലമാണ് ദൈവസഭ. അവിടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നു, സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുന്നു (1 ശമു. 1:27; ലൂക്കോ.1:8-13). സ്വർഗ്ഗത്തിൻ്റെ പ്രതിഫലനമുള്ള സ്ഥലമണ് ദൈവ സഭ. സഭ എല്ലാവർക്കും ഉള്ളതാണ്; അത് എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കണം. സഭയിൽ പാപികൾ വന്നേക്കാം. അവർക്ക് മാനസാന്തരമുണ്ടാകണം, പാപബോധമുള്ളവരായി മടങ്ങണം (1 കൊരി. 14:24, 25).
രാവിലെ 8 മണിക്ക് നടന്ന സ്നാന ശുശ്രൂഷയ്ക്കു ശേഷം പാസ്റ്റർമാരായ ജേക്കബ് ദാനിയേൽ, ടൈറ്റസ് മാത്യു എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി. സാംകുട്ടി അധ്യക്ഷത വഹിച്ചു. പാസ്റ്റർ വർഗീസ് പി. ജോസഫ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഷിബു ജോസഫ് പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. പാസ്റ്റർമാരായ സാബു എം.ജോസഫ്, ഒ.എം ജോർജ് എന്നിവർ സഹ ശുശ്രൂഷകരായിരുന്നു. പാസ്റ്റർമാരായ ഷിബു ജോസഫ്, ജോൺ ജോസഫ്, എഡ്വിൻ സണ്ണി എന്നിവർക്കുള്ള ഓർഡിനേഷൻ ശുശ്രൂഷ റവ. മാത്യൂസ് ഇട്ടി നിർവഹിച്ചു. ബ്രദർ ഷിനു ജേക്കബ്, പാസ്റ്റർ ജോബ് ചാക്കോ എന്നിവർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ ജേക്കബ് ജോർജിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി സമാപിച്ചു.