കുമ്പനാട് കൺവൻഷനിൽ മുഖ്യമന്ത്രി

കുമ്പനാട് കൺവൻഷനിൽ മുഖ്യമന്ത്രി

മണിപ്പൂരിൽ മരണങ്ങളടക്കം ക്രൈസ്തവ സമൂഹത്തിനുണ്ടായ നാശനഷ്ടങ്ങൾ കണക്കുകൾ നിരത്തി മുഖ്യമന്ത്രി വിശദീകരിച്ചു

തിരുവല്ല: സമൂഹത്തിന്റെ മുറിവുകളെ ഉണക്കുവാനുള്ള വലിയ ഉത്തരവാദിത്തമാണ് യേശുവിന്റെ പിൻഗാമികൾക്കുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്പനാട് ശതാബ്ദി കൺവൻഷന്റെ 5-ാം ദിവസം വൈകിട്ടത്തെ സമ്മേളനത്തിൽ ആശംസകളറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണം എന്നാണല്ലോ യേശു പഠിപ്പിച്ചത്. നമ്മുടെ അയൽക്കാർ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിൽ ആക്രമിക്കപ്പെടുന്നു. ഇങ്ങനെ പലവിധത്തിൽ മുറിവേറ്റവരുടെ മുറിവുകൾ ഉണക്കുന്ന ശുശ്രൂഷ യേശു ചെയ്തതുപോലെ സമൂഹത്തിന്റെ മുറിവുകളെ ഉണക്കുവാനുള്ള വലിയ ഉത്തരവാദിത്തമാണ് പിൻഗാമികൾക്കുള്ളത്. ആ ഉത്തരവാദിത്തം പൂർണമായ തോതിൽ ഏറ്റെടുക്കുവാനുള്ള പ്രചോദനമാകണം ഇതുപോലുള്ള കൺവൻഷനുകൾ. പല കാരണങ്ങളാല്‍ അകന്നു നിൽക്കുന്നവരെക്കൂടെ ചേർത്ത് നിർത്തി മുമ്പോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. വിശക്കുന്നവർക്ക് ഭക്ഷണവും ദാഹിക്കുന്നവർക്ക് വെള്ളവും വസ്ത്രമില്ലാത്തവർക്ക് വസ്ത്രവും കൊടുക്കുന്നതും രോഗികളെ പരിചരിക്കുന്നതും ഉൾപ്പടെ ബലഹീനരായവർക്കു വേണ്ടി ചെയ്യുന്നതെല്ലാം ആത്യന്തികമായി കണക്കാക്കപ്പെടുന്നത് യേശുവിന്റെ പഠിപ്പിക്കലുകളിൽ പ്രധാനപ്പെട്ടതായിരുന്നു. വർഗ്ഗീയ സംഘർഷം ഒന്നുപോലുമില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. നാടിന്റെ സമാധാന അന്തരീക്ഷം തുടർന്നുകൊണ്ടുപോകാൻ സഹായകമാകും വിധം സമൂഹത്തിലാകെ സമാധാന സന്ദേശം പകരാൻ ഇത്തരം കൺവൻഷനുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ  ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന നിലപാടുകൾ നേരത്തെ ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഐപിസി ഉൾപ്പടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുമ്പ് അടച്ചിടേണ്ടി വന്ന ആരാധനാലയങ്ങൾ തുറക്കാനും ഭയരഹിതമായി ആരാധിക്കാനും മരണപ്പെട്ടുപോയ ഉറ്റവരെ തങ്ങൾക്കനുവദിക്കപ്പെട്ട സെമിത്തേരികളിൽ സമാധാനപരമായി അടക്കുവാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പൂർ വിഷയവും മുഖ്യമന്ത്രി പരാമർശിച്ചു. മണിപ്പൂരിൽ മരണങ്ങളടക്കം ക്രൈസ്തവ സമൂഹത്തിനുണ്ടായ നാശനഷ്ടങ്ങൾ കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ വർഗീയ പ്രസ്ഥാനം ക്രിസ്ത്യൻ മത വിശ്വാസികളോടു ചെയ്യുന്ന ക്രൂരതകളുടെ ചരിത്രം ഇപ്പോൾ മണിപ്പൂർ വരെ എത്തി നിൽക്കുകയാണ്. ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോക്താക്കൾ ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ പ്രേമം തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുൻ നിർത്തിയുള്ളതാണെന്ന് ക്രിസ്തീയ വിശ്വാസികൾക്ക് നല്ല ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി വീണാ ജോർജ്, എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു ജനീഷ് കുമാർ, പത്തനംതിട്ട സിപിഎം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ. ഫിലിപ്പോസ് തോമസ് തുടങ്ങിയവരും മുഖ്യാതിഥികളായിരുന്നു.