ഒമിക്രോൺ: അന്താരാഷ്ട്ര യാത്രയ്ക്ക് പുതുക്കിയ മാർഗ്ഗരേഖ

ന്യൂഡൽഹി: ഒമിക്രോൺ എന്ന കോവിഡിന്റെ പുതിയ വകഭേദം വന്ന സാഹചര്യത്തിൽ വാക്സിനേഷൻ നടപടി ഊർജ്ജിതമാക്കുന്നതടക്കം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള പുതുക്കിയ മാർഗ്ഗരേഖയും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അന്താരഷ്ട്ര വിമാന യാത്രകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 14 ദിവസത്തെ യാത്രാ വിവരങ്ങളുടെ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ നൽകണം. ഇതിന്റെ വിശ്വാസീയത ഉറപ്പാക്കിയുള്ള സത്യവാങ്മൂലവും നൽകണം. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് എടുത്ത R-TPCR റിപ്പോർട്ട് സമർപ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നു വരുന്നവർ സ്വന്തം ചിലവിൽ പരിശോധന നടത്തണം. പരിശോധനാ ഫലം ലഭിക്കാതെ പുറത്തു പോകാൻ പാടില്ല. നെഗറ്റീവായാലും 7 ദിവസം ക്വാറന്റീൻ നിർബന്ധം. പോസിറ്റീവായാൽ ജിനോം സ്വീക്വൻസിങ്ങും ഐസലേഷനും വേണം.