കൊവിഡ് 19: ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി

കൊവിഡ് 19: ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ആദ്യ കേസ് ഇന്ത്യയിൽ കണ്ടെത്തി പതിനൊന്ന് മാസങ്ങൾക്ക് ശേഷം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി ഞായറാഴ്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്‌സിനും ഭാരത് ബയോടെക്കിന്റെ ‘കോവാക്‌സിനും’ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി.  കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിനായ ‘കോവാക്സി’ന്റെ ഉപയോഗത്തിനും ഓക്സഫഡ് സർവ്വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവി ഷീൽഡിനും അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അണുബാധയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയ്ക്ക് ഇത് ഒരു വലിയ ആശ്വാസമാണ്.  അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ 30 കോടി പേർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
രാജ്യത്ത് മൊത്തം 30 കോടി പേരാണ് കുത്തിവയ്പിന്റെ മുൻ ഗണനാ പട്ടികയിലുള്ളത്. ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും രണ്ട് കോടി പോലീസ്, പ്രതിരോധ സേനാംഗങ്ങൾ, തദ്ദേശ ആരോഗ്യ-ശുചീകരണ ജീവനക്കാർ എന്നിവരടങ്ങുന്ന മൂന്നു കോടി മുന്നണിപ്പോരാളികൾക്കുമാണ് തുടക്കത്തതിൽ സൗജന്യയമായി കുത്തിവയ്പ് നൽകുന്നത്. ബാക്കി 27 കോടി പ്രായമായവർക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ജൂലൈയ്ക്കു മുമ്പ് ഈ രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകും. കൊവിഡ് മുന്നണിപ്പോരാരാളികൾക്ക് ബുധനാഴ്ച (6-1-2021) കുത്തിവയ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ദ്രുതഗതിയിലാണ്. എന്നാൽ ഇന്നലെ രാജ്യമാകെ നടന്ന ഡ്രൈ റൺ റിഹേഴ്സൽ വിലയിരുത്തിയ ശേഷമായിരിക്കും കുത്തിവയ്പിനുള്ള തീയതി അന്തിമമായി തീരുമാനിക്കുക.