‘ഹിന്ദു രാഷ്ട്ര ഭരണഘടന’യുമായി ഹിന്ദു മത പണ്ഡിതന്മാർ

ഡൽഹിക്ക് പകരം വാരണാസിയെ തലസ്ഥാനമാക്കിയും ക്രിസ്ത്യാനികളുടെയും മുസ്ലീംകളുടെയും വോട്ടവകാശം ഇല്ലാതാക്കിയും ‘ഹിന്ദു രാഷ്ട്രം’ സ്ഥാപിക്കാൻ നിർദ്ദേശിച്ച് ഒരു കൂട്ടം ഹിന്ദു മത പണ്ഡിതന്മാർ! ഒരു വിഭാഗം ദർശകരും പണ്ഡിതന്മാരും ചേർന്ന് ‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമെന്ന നിലയിൽ’ ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, നവഭാരത് ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിക്ക് പകരം വാരണാസിയെ തലസ്ഥാനമാക്കിയാണ് ഹിന്ദു രാഷ്ട്ര കരട് നിർദേശിക്കുന്നത്. ഹിന്ദു രാഷ്ട്രത്തിന്റെ ഭരണഘടനയുടെ കരട് അനുസരിച്ച്, മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വോട്ടവകാശം ഒഴികെയുള്ള ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും അനുഭവിച്ച് ‘ഹിന്ദു രാഷ്ട്രത്തിൽ’ ജീവിക്കാം! തങ്ങളുടെ ബിസിനസ്സ് ചെയ്യാനും തൊഴിൽ നേടാനും വിദ്യാഭ്യാസം നേടാനും ഏതൊരു സാധാരണ പൗരനും ഉള്ള എല്ലാ സൗകര്യങ്ങൾക്കും അവർക്ക് അവകാശമുണ്ടത്രെ! എല്ലാ ജാതിയിലും പെട്ട ആളുകൾക്ക് രാജ്യത്ത് ജീവിക്കാനുള്ള സൗകര്യവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നും ഇതര മതസ്ഥരായ ആളുകൾക്ക് ജീവിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും വാരാണസി ആസ്ഥാനമായുള്ള ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റ് രേഖയെ കുറിച്ച് വിശദീകരിച്ചു. 2023ലെ മാഘ മേളയിൽ സംഘടിപ്പിക്കുന്ന ‘ധരം സൻസദിൽ’ (മത സഭ/പാർലമെന്റ്) ഈ രേഖ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട ആളുകൾ പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മാഘ മേളയിൽ, ഇന്ത്യയെ അതിന്റേതായ “ഭരണഘടന” ഉപയോഗിച്ച് ഒരു ‘ഹിന്ദു രാഷ്ട്ര’മാക്കാൻ ‘ധർമ്മ സൻസദിൽ’ ഒരു പ്രമേയം പാസാക്കി. ഇപ്പോൾ, ഈ “ഭരണഘടനയുടെ” കരട് ശാംഭവി പീതാധീശ്വറിന്റെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന ഒരു സംഘം തയ്യാറാക്കുകയാണെന്ന് വാരണാസി ആസ്ഥാനമായുള്ള ശങ്കരാചാര്യയുടെ പ്രസിഡന്റ് സ്വാമി ആനന്ദ് സ്വരൂപ് പറഞ്ഞു. ഭരണഘടന 750 പേജുകൾ ഉള്ളതായിരിക്കും, അതിന്റെ ഫോർമാറ്റ് ഇപ്പോൾ വിപുലമായി ചർച്ച ചെയ്യും. മതപണ്ഡിതന്മാരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ചകളും സംവാദങ്ങളും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനയുടെ പകുതി (ഏകദേശം 300 പേജുകൾ) പ്രയാഗ്‌രാജിൽ നടക്കുന്ന മാഘമേള-2023-ൽ പുറത്തിറക്കും, അതിനായി ഒരു ‘ധരം സൻസദ്’ നടക്കും, -സ്വരൂപ് കൂട്ടിച്ചേർത്തു.