ബൈബിളിന്റെ ഹീബ്രു, ഗ്രീക്ക് പതിപ്പുകൾ പുറത്തിറക്കി ബി.എസ്.ഐ

ബൈബിളിന്റെ ഹീബ്രു, ഗ്രീക്ക് പതിപ്പുകൾ പുറത്തിറക്കി ബി.എസ്.ഐ

കോട്ടയം: ബൈബിൾ പ്രസാധനരംഗത്ത് പുതിയ കാൽവയ്പ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകൾ ഇന്ത്യയിൽ ഇദംപ്രഥമമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയനിയമത്തിന്റ മൂലഭാഷയായ ഹീബ്രുവിലും, പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയ്യാറാക്കിയിരിക്കുന്ന ഈ പതിപ്പുകൾ വൈദിക വിദ്യാർഥികൾക്കു മാത്രമല്ല, ഭാഷാപഠിതാക്കൾക്കും ഏറെ ഉപകാരപ്രദമാണ്. ബൈബിൾ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷകളിലെ ആധികാരിക പതിപ്പുകൾ ഇതേവരെ പ്രസിദ്ധീകരിച്ചിരുന്ന ജർമൻ ബൈബിൾ സൊസൈറ്റിയുമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റവ. ഡോ. മാണി ചാക്കോ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുവാനുള്ള ധാരണയിൽ എത്തിച്ചേർന്നതും അന്താരാഷ്ട്ര നിലവാരത്തിൽ പ്രസിദ്ധീകരണം പൂർത്തീകരിച്ചതും. ബൈബിളിന്റെ പുരാതന കൈയെഴുത്തു പ്രതികളെ അധികരിച്ച് വിവിധ സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ സമാഹരിച്ച് വേദശാസ്ത്രത്തിൽ ഉന്നതപഠനത്തിനു സഹായകരമായ രീതിയിലാണ് പുതിയ പതിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പതിപ്പുകളുടെ കേരളത്തിലെ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം വടവാതൂർ സെയിന്റ് തോമസ് അപ്പൊസ്‌റ്റോലിക് സെമിനാരിയിൽ നടന്ന ചടങ്ങിൽ ബൈബിൾ സൊസൈറ്റി കേരള ഓക്‌സിലിയറി അദ്ധ്യക്ഷൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സെമിനാരി പ്രസിഡന്റ് ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിന്‌ നൽകി നിർവ്വഹിച്ചു.ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറി റവ. മാത്യു സ്കറിയ, സെമിനാരി റെക്ടർ ഫാ. ഡോ. സ്കറിയ കന്യാകോണിൽ, രജിസ്ട്രാർ ഫാ. ഡോ. സിറിയക് വലിയകുന്നുമ്പുറത്ത്, ഫാ. ഡോ. തോമസ് വടക്കേൽ, അഡ്വ. പി. വി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ബൈബിൾ സൊസൈറ്റിയുടെ ചുമതലയിൽ ഇരുന്നൂറിൽ അധികം ഇന്ത്യൻ ഭാഷകളിൽ പൂർണമായോ ഭാഗീകമായോ ബൈബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.