ജാഗ്രതാ നിർദ്ദേശം

ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ചൈനയിലെ H9N2 (Avian influenza virus) ഭീതിയുടെ പശ്ചാത്തലത്തിൽ ആശുപത്രി തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൈനയിൽ കേസുകൾ പെട്ടെന്ന് വർധിച്ച സാഹചര്യത്തിലാണ് പൊതുജനാരോഗ്യം കണക്കിലെടുത്ത് ആശുപത്രി തയ്യാറെടുപ്പ് നടപടികൾ സ്വീകരിക്കാനും സ്ഥിതിഗതികൾ അവലോകനം ചെയ്യാനും കേന്ദ്ര സർക്കാർ ഇന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

ആശുപത്രി കിടക്കകൾ, ഇൻഫ്ലുവൻസയ്ക്കുള്ള മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവർത്തനം, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ തുടങ്ങിയ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നടപടികൾ കൈക്കൊള്ളാനുമാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നിർദ്ദേശങ്ങൾ.

നിലവിൽ ശ്വാസതടസ്സം പോലുള്ള അസുഖങ്ങൾ ഉള്ളവർ അത് വർദ്ധിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്നും അതേസമയം, ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ജാഗ്രതയിൽ;
ആശങ്കപ്പെടേണ്ട സാഹചര്യമില്ല : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വടക്കൻ ചൈനയിലെ കുട്ടികളിൽ H9N2 (ഏവിയൻ ഇൻഫ്ലുവൻസ വൈറസ്) വ്യാപനത്തെ തുടർന്ന് ശ്വാസകോശ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതയിലാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിദഗ്ധരുമായും ഡോക്ടർമാരുമായും നടത്തിയ യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്-മന്ത്രി പറഞ്ഞു.