എച്ച് 3 എൻ 2 വൈറസ്

ന്യൂഡൽഹി : എച്ച് 3 എൻ 2 ബാധിച്ച് രാജ്യത്ത് 2 മരണം. എച്ച്3എൻ2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ രാജ്യത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ ഓരോരുത്തർ വീതമാണു മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളുമുണ്ടായി.
‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 വൈറസ് ബാധ രാജ്യത്ത് കൂടുകയാണ്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എൻ2, എച്ച്1എൻ1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയിൽനിന്നു ലോകം മുക്തമായി വരുമ്പോഴാണ് ഇൻഫ്ലുവൻസ പടരുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇതു പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്ക്കു കാരണമായത് ഈ വൈറസ് ആണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. സാധാരണ പോലെ പനി, ചുമ, തലവേദന, ഛർദ്ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രണ്ടാം ഘട്ടത്തിൽ ന്യുമോണിയയും മൂന്നാം ഘട്ടത്തിൽ കടുത്ത ശ്വാസതടസ്സവുമായി മാറും. കോവിഡിനു സമാനമായ എല്ലാ ജാഗ്രതയും മുൻകരുതലുമാണ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.