ക്രിസ്ത്യൻ പള്ളികൾ പൊളിച്ചു മാറ്റണമെന്ന് മണിപ്പൂർ സർക്കാർ

ക്രിസ്ത്യൻ പള്ളികൾ പൊളിച്ചു മാറ്റണമെന്ന് മണിപ്പൂർ സർക്കാർ

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ ക്രിസ്ത്യൻ പള്ളികൾ കുടിയൊഴിപ്പിക്കാനുള്ള സർക്കാർ ഉത്തരവിൽ മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹം ആശങ്കയിൽ. ഉത്തരവ് പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ (AMCO) പത്രസമ്മേളനത്തിൽ പറഞ്ഞു. 2020 ഡിസംബർ 16, 24 തീയതികളിലാണ് കുടിയൊഴിപ്പിക്കൽ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. തങ്ങളുടെ ദേവാലയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ച് മാറ്റപ്പെടാം എന്ന ആശങ്കയിലാണ് ഇംഫാലിലെ ക്രൈസ്തവര്‍. 2011-ലെ സെൻസസ് അനുസരിച്ച് ജനസംഖ്യയുടെ 41% ക്രൈസ്തവരുള്ള മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലിന് ചുറ്റുമുള്ള പൊതുസ്ഥലങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയങ്ങള്‍ പൊളിച്ച് മാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം. ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ നിയമാനുസൃതമാക്കിയപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചു മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.ആംകോയും ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ മണിപ്പൂരും (എ.ടി.എസ്.യു.എം) സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. പൊതു പാര്‍ക്കുകളിലും, പൊതു സ്ഥലങ്ങളിലും അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന അമ്പലം, പള്ളി, മുസ്ലീം പള്ളി, ഗുരുദ്വാര തുടങ്ങിയവ നിയമാനുസൃതമാക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ടവയാണ് ഇവയിലെ ഭൂരിഭാഗം ദേവാലയങ്ങളുമെന്ന് AMCO പ്രസിഡന്റ് റവ. എസ്. പ്രിം വായ്ഫേയി (S.Prim Vaiphei) ചൂണ്ടിക്കാട്ടി. ഒരു മതത്തോട് പ്രത്യേക മമത കാണിക്കുമ്പോള്‍ ക്രൈസ്തവരോട് വിവേചന നയം വെച്ചു പുലര്‍ത്തുന്ന സർക്കാർ നയത്തെ റവ. വായ്ഫേയി നിശിതമായി വിമര്‍ശിച്ചു. ഇംഫാലിലും പരിസരത്തും 44 ഓളം പള്ളികളുണ്ടെന്ന് ആംകോ പ്രസിഡന്റ് പറഞ്ഞു. അതിൽ 14 എണ്ണം ലാംഫെൽ ഏരിയയിലും 14 എണ്ണം ലങ്കോൾ ഹൗസിംഗ് കോംപ്ലക്‌സിലും ആറെണ്ണം ഗെയിം വില്ലേജിലും 9 എണ്ണം ട്രൈബൽ കോളനിയിലുമാണ്. അംകോ നൽകിയ കണക്കുകൾ പ്രകാരം ലൈമാഖോംഗ് പ്രദേശത്ത് ഒരു പള്ളി പണിയുന്നു. “ചില പള്ളികൾ സ്വകാര്യ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നത്, മറ്റ് പള്ളികൾ അരനൂറ്റാണ്ടോളമായി നിലവിലുണ്ട്. ചിലത് 15 വർഷത്തോളം പഴക്കമുള്ളതാണ്,” വായ്ഫേയി പറഞ്ഞു. നിയമാനുസൃതമാക്കിയ 188 ആരാധനാലയങ്ങള്‍ സംബന്ധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ സംസ്ഥാത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയം പോലും ഉള്‍പ്പെടുന്നില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് 188 ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് നിയമാനുസൃതമായപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയായിരുന്നു. വിവിധ സമുദായങ്ങള്‍ തമ്മില്‍ സാഹോദര്യവും, സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ക്രിസ്തീയ ആരാധനയിൽ പൊതുജനങ്ങൾ ഉൾപ്പെടുന്നുവെന്നും വൈഫെയ് കൂട്ടിച്ചേർത്തു. “ആരാധന സമയത്ത്, ധാർമ്മിക മൂല്യങ്ങളും ദൈവത്തോടും സർക്കാരിനോടും വിശ്വസ്തരായിരിക്കാനും ജനങ്ങളെ പഠിപ്പിക്കുന്നു. അധികാരികൾക്കും സമൂഹത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ സഭ ഒരു സമുദായത്തിൽ മാത്രം ഒതുങ്ങുന്നില്ല, വ്യത്യസ്ത സമുദായങ്ങൾ ഒത്തുചേർന്ന് ആരാധിക്കുന്നു. ഞങ്ങളുടെ പ്രധാന ലക്ഷ്യം സമൂഹത്തിൽ സമാധാനവും ഐക്യവുമാണ്,”. എന്നിരുന്നാലും, അധികാരികൾ പലപ്പോഴും ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വയ്ക്കുന്നു. “ഇക്കാരണത്താൽ, പള്ളികളെ നിയമവിധേയമാക്കുന്നതിനും ആരാധന നടത്താൻ ഞങ്ങളെ അനുവദിക്കുന്നതിനും ഞങ്ങൾ പലപ്പോഴും ബന്ധപ്പെട്ട അധികാരികളെ സമീപിക്കേണ്ടി വരുന്നു. ദേവാലയങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുവാന്‍ നാളെ (14-2-2021) ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ റവ. വായ്ഫേ വിശ്വാസികളെ ആഹ്വാനം ചെയ്തിട്ടുണ്ട്.