നിർബന്ധിത മതപരിവർത്തനം ഗുരുതര പ്രശ്നം : സുപ്രീം കോടതി

ന്യൂഡൽഹി: വഞ്ചനയിലൂടെയും പ്രലോഭനത്തിലൂടെയും ബലപ്രയോഗത്തിലൂടെയും മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവമായി പരിഗണിച്ച് സുപ്രീം കോടതി. ഇത്തരം മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാർക്കും അപകടമുണ്ടാക്കുമെന്ന് തിങ്കളാഴ്ച (നവംബർ 14) കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള മനസ്സാക്ഷി സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാൽ
നിർബന്ധിത മതപരിവർത്തനം വളരെ ഗുരുതരമായ പ്രശ്നമാണെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത്തരം പ്രവർത്തനങ്ങൾ പരിശോധിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ വളരെ വിഷമകരമായ സാഹചര്യം ഉടലെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതു സംബ്ബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭീഷണിപ്പെടുത്തൽ, സമ്മാനങ്ങളിലൂടെയും സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും വഞ്ചനാപരമായ മതപരിവർത്തനം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ കൈക്കൊള്ളുക എന്നതായിരുന്നു ഹർജി. ആദിവാസി മേഖലകളിൽ ഇത്തരം മതപരിവർത്തനങ്ങൾ വ്യാപകമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അവരെ സഹായിക്കുകയാണ് എന്നാണ് വാദം. അപ്പോൾ സർക്കാർ എന്താണ് ചെയ്യുന്നത് എന്ന് ജസ്റ്റിസുമാരായ എം. ആർ ഷായും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കി നവംബർ 22നകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.