സുവിശേഷകനെ ചുട്ടുകൊന്നു

കൽക്കട്ട : പശ്ചിമ ബംഗാളിലെ ബാംഗുറ ജില്ലയിൽ ഡഗോർപാട സ്വദേശിയും സാരംഗ സി.എൻ. ഐ സഭാംഗവുമായ മാധവ് എന്ന സുവിശേഷകനെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചുട്ടുകൊന്നു. ഒരു സ്വതന്ത്ര സുവിശേഷകൻ ആയിരുന്ന മാധവ് ജാർഗ്രാം ഡിസ്ട്രിക്ടിലെ ഗോവിന്ദപൂർ എന്ന വില്ലേജിലാണ് പ്രധാനമായും സുവിശേഷ പ്രവർത്തനം നടത്തിയിരുന്നത്. അദ്ദേഹത്തെ ഇക്കഴിഞ്ഞ ഞായറാഴ്ച (ഓഗസ്റ്റ് 7) രാത്രിയാണ് ക്രൂരമായി മർദിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്. കുടുംബത്തിൽ നിന്ന് ഏകനായിട്ടാണ് മാധവ് വിശ്വാസത്തിൽ വന്നത്. അദ്ദേഹത്തിന്റെ വിശ്വാസത്തോട് ഭാര്യയ്ക്കും മക്കൾക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. തദ്ദേശീയനായ തന്മയി ഷേഖ് എന്ന സുവിശേഷകന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വതന്ത്ര പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് മാധവ് പ്രവർത്തിച്ചിരുന്നത്. പതിനാലോളം സുവിശേഷകരടങ്ങുന്ന ഈ സംഘത്തെ ചില മലയാളി സുവിശേഷകർ സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇടയ്ക്ക് മാധവ് വീട്ടിൽ ചെന്ന സമയത്ത് മക്കൾ അദ്ദേഹത്തെ ഉപദ്രവിക്കുകയും ബൈബിൾ നശിപ്പിക്കുകയും ചെയ്തു. എങ്കിലും വിശ്വാസം ത്യജിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച സാരംഗ സി.എൻ. ഐ പള്ളിയിൽ ആരാധനയിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ മാധവിനോട് അവിടെ കാത്തുനിന്ന ഭാര്യയും മകനും വഴക്കുണ്ടാക്കിയിരുന്നു. ഈ കാര്യങ്ങളെല്ലാം മാധവ് തന്മയി ഷേഖ്നെ ഫോൺ ചെയ്‌ത് അറിയിച്ചിരുന്നു. പള്ളിയുടെ മുൻപിൽ വഴക്കുണ്ടായെങ്കിലും മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് അദ്ദേഹം ഭവനത്തിൽ ചെന്നു. മകൻ്റെ വിവാഹ കർമങ്ങൾക്കായി രണ്ടു മണിക്കൂർ നേരത്തേക്ക് എങ്കിലും ഒരു ഹിന്ദുവായി മാറണം എന്ന് വീട്ടുകാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അതിനും അദ്ദേഹം വിസമ്മതിക്കുകയാണ് ഉണ്ടായത്. അന്ന് രാത്രിയിൽ അദ്ദേഹത്തെ വളരെ മൃഗീയമായി ഉപദ്രവിച്ച ശേഷം വനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുകയായിരുന്നു എന്നാണ് ക്രൈസ്തവ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വീട്ടിൽ എത്തി തൂങ്ങി മരിച്ച മാധവിനെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് ഭാര്യയും മകനും പ്രചരിപ്പിക്കുന്നത്.ബാംഗുറ ജില്ലയ്ക്കു വേണ്ടിയും അവിടെയുള്ള വിശ്വാസ സമൂഹത്തിനു വേണ്ടിയും പ്രത്യേകിച്ച് ബംഗാളിലെ സുവിശേഷ പ്രവർത്തനത്തിനായും ദൈവജനം പ്രാർത്ഥിക്കുക.
മാധവിന്റെ മരണം പരാജയമോ നഷ്ടമോ അല്ല…
പാസ്റ്റർ പ്രിൻസ് നിലമ്പൂർ
പോസ്റ്ററുകളിൽ വന്നില്ല, വേദികളിൽ കണ്ടില്ല,കൗൺസിലുകളിൽ എത്തിനോക്കിപോലുമില്ല…പ്രഭാഷണ വീരന്മാർക്കിടയിൽ പേര് കേട്ടില്ല, ബാങ്ക് ബാലൻസില്ല, വസ്ത്രങ്ങൾ വെട്ടിത്തിളങ്ങിയില്ല, കുടുംബത്തിൽ പോലും ഒറ്റപ്പെട്ടു. സ്വന്തം കുഞ്ഞിന്റെ വിവാഹ വേദിയിൽ പോലും അവകാശം നിഷേധിക്കപ്പെട്ടു. തന്നെ കത്തിക്കാൻ ജീവിത പങ്കാളി പോലും സമ്മതം മൂളി. ബാക്കി വന്ന ചാരം പോലും കാട്ടിൽ ഉപേക്ഷിക്കപ്പെട്ടു. അയാളുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് നെഞ്ചോട് ചേർത്ത് വച്ച ഒരു ബൈബിൾ മാത്രം, അത് അവന്റെ അമൂല്യനിധി തന്നെ ആയിരുന്നു. ഉള്ളിൽ പ്രാണനാഥനോടുള്ള പ്രണയവും വിശ്വസ്ഥതയും കൊണ്ട് അവൻ സമ്പാദിച്ചത് പുഴുവും തുരുമ്പും കെടുക്കുന്ന ഭൗമീകസ്വത്തല്ല. പിന്നെയോ സ്വർഗീയ നിത്യജീവൻ തന്നെ ആകുന്നു. വീഥികളിൽ അവൻ സാക്ഷ്യം വഹിച്ച വചനം ഇന്ന് അവനെ പ്രത്യാശനാടിന്റെ മനോഹര തീരങ്ങളിൽ, അപ്പോസ്തലന്മാർ ക്രിസ്തു മാഹാതമ്യത്തിൽ വിശ്രമിക്കുന്ന പറുദീസയിൽ വാഴുമാറാക്കുന്നു. അവൻ പരാജയമോ നഷ്ടമോ അല്ല പ്രത്യുത ഞങ്ങളിൽ ജീവന്റെ വചനത്തിന്റെ അണയാത്ത ദീപം ആകുകയാണ്. ക്രിസ്തു ഭക്തനു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു, ആമേൻ.