മണിപ്പൂർ കലാപം: യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം

മണിപ്പൂർ കലാപം: യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം

അസഹിഷ്ണുതയ്ക്ക് രൂക്ഷ വിമർശനം ഉന്നയിച്ച് യൂറോപ്യൻ യൂണിയൻ പാർലമന്റ്

മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പ്രമേയം. ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വർധിച്ചു വരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും ഹിന്ദു ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിലെന്നും കുറ്റപ്പെടുത്തി. കുറഞ്ഞത് 120 പേർ മരിക്കുകയും അരലക്ഷത്തോളം പേർ അഭയാർത്ഥികളാകുകയും ചെയ്ത കലാപത്തിൽ 250 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചതായും പ്രമേയത്തിൽ പറയുന്നു.

ന്യൂഡൽഹി: മണിപ്പൂർ കലാപത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ (EU) പാർലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇത്തരമൊരു പ്രമേയം വരാതിരിക്കാൻ ഇന്ത്യ നയതന്ത്ര ഇടപെടൽ നടത്തിയിരുന്നെങ്കിലും വിഫലമായി. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രശ്നങ്ങളും അഭിപ്രായ സ്വതന്ത്ര്യത്തെ അടിച്ചമർത്തുന്നതും യൂറോപ്യൻ യൂണിയനിലെ (ഇയു) എല്ലാ രാജ്യങ്ങളും ഉന്നയിക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. വെനസ്വേല, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ അടിച്ചമർത്തലുകൾക്കെതിരെയും പ്രമേയം പാസ്സാക്കി.

മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പ്രതികരിച്ചു. അത് യുക്തമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് അറിയാം. ഇന്ത്യ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്തതുപോലെ മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂർ കലാപം: പ്രതിഷേധിച്ച് മിസ്സോറം ബിജെപി നേതാവ് രാജിവച്ചു

മണിപ്പൂർ കലാപത്തിൽ ക്രിസ്ത്യൻ ദേവാലായങ്ങൾ തകർക്കുന്നതിൽ പ്രതിഷേധിച്ച് മിസോറം ബിജെപി വൈസ് പ്രസിഡന്റ് ആർ. വൻരാംചുവാംഗ രാജിവച്ചു. മണിപ്പൂർ സർക്കാരും കേന്ദ്ര സർക്കാരും പള്ളികൾ തകർക്കുന്നതിനെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള ഈ അനീതിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പറഞ്ഞു.