കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കലാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പാസ്റ്റർക്ക് പരുക്കേറ്റു. ചൂണ്ടൽ സ്വദേശിയായ പാസ്റ്റർ തങ്കരാജും (72) കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പൻ എന്ന വിളിപ്പേരുള്ള കാട്ടാനയെ ഇടിച്ചത്. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. അദ്ദേഹത്തെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വ (മെയ് 23) വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്താണു സംഭവം. 301 കോളനിക്കു സമീപം വളവിൽ നിന്ന ആനയെ പാസ്റ്റർ സഞ്ചരിച്ച കാർ ഇടിക്കുകയും ആന കാറിനു മുകളിലേക്ക് ഇരിക്കുകയുമായിരുന്നു. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാർ വന്നിടിക്കുകയായിരുന്നു. ഇടിയേറ്റ ആന കാർ തകർത്തു. കാറിനുള്ളിൽ ഞെരിഞ്ഞമർന്നാണ് പാസ്റ്ററുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേശ വാസികൾ പറയുന്നു.