ക്രിസ്തുവിന്റെ ഉത്ഥാനം അമർത്യതയുടെ പ്രതീക്ഷ

ലോകം കണ്ട ഏറ്റവും വലിയ അത്ഭുതമാണ് ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പ്. മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും പ്രവചിക്കുകയും അത് അക്ഷരം പ്രതി നിറവേറ്റുകയും ചെയ്ത ലോകത്തിൽ മറ്റാരുമില്ല എന്നതു തന്നെ മുഖ്യകാരണം. ഇങ്ങനെയൊരു അത്ഭുതം കാണിച്ച് ലോക ചരിത്രത്തിലോ ഇതര വേൾഡ് റെക്കോർഡ്സിലോ സ്ഥാനം പിടിക്കുക എന്നതായിരുന്നില്ല ഉയിർപ്പിന്റെ ഉദ്ദേശം. മാനവരാശിയുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനും അവർക്ക് നിത്യജീവൻ നൽകുന്നതിനും വേണ്ടി സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹത്തിലധിഷ്ഠിതമായ മഹത്തായ രക്ഷണ്യ പ്രവർത്തിയുടെ പൂർത്തീകരണമാണ് യേശുവിന്റെ ജനനവും മരണവും ഉയിർപ്പും. പ്രത്യാശയും പ്രതീക്ഷയും ഉണർത്തി മരണത്തിനും അപ്പുറമുള്ള നിത്യാനന്ദകരമായ ഒരു ജീവിതം-മരണാനന്തര ജീവിതം ഉണ്ടെന്ന വിളംബരമാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. മരണത്തോടെ അവസാനിക്കുന്നതല്ല ജീവിതം എന്നത് അത്യന്തം ആശാവഹമായ മഹത് സന്ദേശമാണത്. യേശു തന്നെ പറഞ്ഞു: ‘ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല’. മരണത്തെ ഒരു പേടി സ്വപ്നമായി കാണുന്ന മനുഷ്യന് മരണത്തിലും പ്രതീക്ഷ നൽകുന്ന യേശുക്രിസ്തുവിന്റെ ഈ പ്രഖ്യാപനത്തെ പ്രത്യക്ഷരം സാക്ഷാൽക്കരിച്ചുകൊണ്ട് നമുക്ക് മുന്നോടിയായി യേശു മരിച്ചു-അടക്കപ്പെട്ടു-മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. ലോകവും കാലവും തെളിയിച്ച അനിഷേധ്യമായ ഈ സത്യം സാക്ഷാൽ ദൈവമായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലുള്ള നിസ്തുല്യതയെയും സാക്ഷാൽക്കരിക്കുന്നു. മരണത്തിന്മേലുള്ള സമ്പൂർണ്ണ വിജയത്തിന്റെ പ്രഖ്യാപനമാണത്. മരണത്തെ കീഴടക്കിയതിന്റെ ജയഭേരി മുഴക്കമാണതിനുള്ളത്. മരണത്തെ തോൽപ്പിച്ച ഒരേ ഒരു മഹാൻ യേശുക്രിസ്തു ആണ്. അതുകൊണ്ടു തന്നെ യേശുക്രിസ്തു ജീവിതത്തിലും പ്രവർത്തിയിലും ഉപദേശത്തിലും നിസ്തുല്യനാണ്. ലോകത്തിൽ മറ്റൊരു നേതാവും (മഹാനും) തന്റെ മരണത്തെക്കുറിച്ചോ മരണശേഷം ഉയിൽത്തെഴുന്നേല്ക്കുമെന്നോ മുൻകൂട്ടി പറഞ്ഞിട്ടില്ല. അഥവാ അങ്ങനെ വിഡ്ഢിത്തം പറഞ്ഞ് ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ തന്നെ അവരുടെ കല്ലറകൾ ഇന്നും ഭദ്രമായി അടഞ്ഞു തന്നെ കിടക്കുന്നു. ശാസ്ത്രജ്ഞനായിരുന്ന മൈക്കിൾ ഫാരഡേയോട് ചില പത്രപ്രവർത്തകർ; യേശു ഉയിർത്തെഴുന്നേറ്റതിനെയും മരണാനന്തര ജീവിതത്തെയും കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്: ‘അഭിപ്രായമോ ഊഹമോ അല്ല, എനിക്ക് ദൃഢനിശ്ചയമുള്ള കാര്യമാണ് യേശു ഉയിർത്തെഴുന്നേറ്റു എന്നത്. അതിനാൽ തന്നെ മരണാനന്തര ജീവിതമുണ്ടെന്നതും ഞാൻ ഉറപ്പായി വിശ്വസിക്കുന്നു’. യേശുക്രിസ്തുവിനെ ദൈവവും രക്ഷകനും കർത്താവുമായി വിശ്വസിച്ച് വിശുദ്ധരായി ജീവിക്കുന്നവർക്കാണ് പുനരുത്ഥാനവും മരണാനന്തര ജീവിതവും അഥവാ നിത്യജീവൻ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവപുത്രനായ യേശുവിന്റെ മരണം മനുഷ്യവർഗ്ഗത്തിന്റെ പാപ പരിഹാരത്തിനു വേണ്ടിയായിരുന്നു. എന്നാൽ ക്രൂശിലെ മരണം കൊണ്ടവസാനിക്കുന്നതായിരുന്നില്ല യേശുവിന്റെ കഥ. മർത്യരായ മനുഷ്യർക്ക് അമർത്യതയുടെ പ്രതീക്ഷ നൽകി മരണത്തെ പരാജയപ്പെടുത്തി യേശുക്രിസ്തു ഉത്ഥാനം ചെയ്തു. മരണത്തിന്റെ അർത്ഥം തന്നെ മാറ്റിയെഴുതപ്പെട്ട മഹദ് സംഭവമായിരുന്നു അത്. യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലായിരുന്നെങ്കിൽ വെള്ളത്തിൽ വരച്ച വര പോലെ വിശ്വാസവും പ്രവർത്തനവും പ്രസംഗവുമൊക്കെ വ്യർത്ഥമാകുമായിരുന്നു. സ്നേഹത്തിന്റെയും സൗമ്യതയുടെയും ആൾരൂപമായി നന്മയുടെ പാതയിൽ മാത്രം നടന്ന് നന്മയുടെയും കരുണയുടെയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പ്രഘോഷിച്ച യേശുവിന്റെ ഇഹലോക ജീവിതം പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. നിന്ദയും പരിഹാസവും വെറുപ്പും വിദ്വേഷവും ചാട്ടവാറുകൊണ്ടുള്ള അടികളും തുടങ്ങിയ പീഢനങ്ങളെല്ലാം ഏറ്റുവാങ്ങിക്കൊണ്ടാണ് യേശു ക്രൂശുമരണം വരിച്ചത്. നിത്യജീവനും സ്വർഗ്ഗീയ പറുദീസയും വാഗ്ദത്തം ചെയ്ത സ്നേഹ സമ്പന്നനായ യേശു അങ്ങേയറ്റം അപമാനിതനായി മരിക്കേണ്ടി വന്നു.
അല്പായുസ്സുള്ള ഈ ലോക ജീവിതത്തിൽ കഷ്ടതയും കണ്ണീരും ഞെരുക്കവും നിന്ദയും രോഗവും നിമിത്തം നെടുവീർപ്പിടുന്ന മനുഷ്യന് ആത്മധൈര്യവും ബലവും ആശ്വാസവും പകർന്നു നൽകി യേശുക്രിസ്തു അരുളിച്ചെയ്തു: ‘ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവീൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ (യോഹ.16:33). ലോകത്തെയും കഷ്ടതയെയും മരണത്തെയും ജയിച്ച ജയവീരനാം ക്രിസ്തുവിന്റെ ഈ സാന്ത്വന വാക്കുകൾ നിത്യതയോളം നമ്മെ എത്തിക്കുവാൻ പോന്നതാണ്, ശക്തി പകരുന്നതാണ്. താമസംവിനാ വാന മേഘങ്ങളിൽ പ്രത്യക്ഷനാകുന്ന, പ്രിയന്റെ ആഗമനത്തിന്റെ ആ മഹൽ ദിനത്തിനായി, വിശ്വാസ ലോകം കാത്തിരിക്കുന്നു…. ദൈവവും കർത്താവുമായ യേശുക്രിസ്തുവിലും അവിടുത്തെ വാഗ്ദത്തത്തിലും വിശ്വസിക്കുന്ന മനുഷ്യൻ പ്രത്യാശയുടെ പൊൻകിരണങ്ങൾ വിരിയുന്ന ആ സുദിനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. പക്ഷേ, അതിനു മുമ്പേ ദേഹം മണ്ണോടു ചേർന്നാലോ?! ‘ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കും’ (1തെസ്സ. 4:14-17).
മരണത്തെ ഭയപ്പെടേണ്ടതില്ല, നിത്യതയിലേക്കുള്ള പ്രവേശന കവാടം മാത്രമാണ് മരണം എന്ന യാഥാർത്ഥ്യം കൂടി വെളിപ്പെടുത്തുന്നതാണ് ക്രിസ്തുവിന്റെ ഉത്ഥാനം. യേശുവിനെ അടക്കിയ കല്ലറയ്ക്ക് പട്ടാള കാവൽ ഉറപ്പാക്കി റോമൻ ഗവൺമെന്റ് അതിന്മേൽ പതിച്ച രാജകീയ മുദ്ര, ചിലന്തിവല പൊട്ടിച്ചു മാറ്റുന്നതിനെക്കാൾ എളുപ്പത്തിൽ അതിനെ ഭേദിച്ച് യേശു ഉയിർത്തെഴുന്നേറ്റു. അതിന് തെളിവായി യെരുശലേമിൽ ഇന്നും തുറന്നു കിടക്കുന്ന യേശുവിന്റെ കല്ലറ സന്ദർശിക്കുന്നവരുടെ കാതുകളിൽ പ്രതിധ്വനിക്കപ്പെടുന്ന ശബ്ദം രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കു മുമ്പ്, ദൂതൻ സ്ത്രീകളോട് അറിയിച്ച വിളംബരത്തിന്റെ ശബ്ദമാണ്. “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, അവൻ കിടന്ന സ്ഥലം വന്നു കാണ്മീൻ” (മത്താ.28:5,6).
ക്രിസ്തീയ വിശ്വാസത്തിന്റെ മുഖമുദ്രയാണ് ക്രിസ്തുവിന്റെ ഉത്ഥാനം. ക്രൈസ്തവികതയുടെ ഏറ്റവും മഹത്തരവും ശ്രേഷ്ഠകരവുമായ പ്രത്യേകതയും അതു തന്നെ.