ഇന്തോനേഷ്യയിൽ ഭൂകമ്പം

ഇന്തോനേഷ്യയിൽ ഭൂകമ്പം

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ വൻ ഭൂചലനം. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ കെട്ടിടങ്ങൾ മറിഞ്ഞും മണ്ണിടിച്ചിലിനും കാരണമായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും പലരെയും കാണാതാവുകയും ചെയ്തു. തലസ്ഥാനമായ ജക്കാർത്ത വരെ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പടിഞ്ഞാറൻ ജാവ പട്ടണമായ സിയാൻജൂരിലെ ആശുപത്രികളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഡോക്ടർമാർ രോഗികൾക്ക് ആശുപത്രിക്കു പുറത്താണ് ചികിത്സ നൽകിയത്. ഇന്നലെ (നവംബർ 21) ഉച്ച കഴിഞ്ഞാണ് ഭൂകമ്പം ഉണ്ടായത്.  700 ഓളം പേർക്ക് പരിക്കേറ്റതായി ആണ് പ്രാദേശിക അധികാരികൾ അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. ഭൂചലനം ഏറ്റവും അധികം ബാധിച്ചതു ജക്കാർത്തയിൽ നിന്നു 75 കിലോമീറ്റർ തെക്കു കിഴക്കുള്ള സിയാൻജൂർ നഗരത്തെയാണ്. വൈദ്യുതിയും വാർത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. 2 മണിക്കൂറിനുള്ളിൽ 25 തുടർ ചലനങ്ങൾ ഇവിടെ രേഖപ്പെടുത്തി.