‘നിയോകോവ്’ : പുതിയ വൈറസ്

‘നിയോകോവ്’ : പുതിയ വൈറസ്

കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന മറ്റൊരു മുന്നറിയിപ്പുമായി ചൈനയിലെ വുഹാൻ ശാസ്ത്രജ്ഞർ. ഉയർന്ന മരണ നിരക്കും വ്യാപനവും ഉള്ള ‘നിയോകോവ്’ (NeoCov) എന്ന പുതിയ തരം വൈറസിനെക്കുറിച്ചാണ് ചൈനീസ് ഗവേഷകരുടെ മുന്നറിയിപ്പ്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ കണ്ടെത്തിയ നിയോകോവി മൃഗങ്ങൾക്കിടയിൽ പടരുന്നതായി സ്പുട്നിക് റിപ്പോർട്ട് ചെയ്തു. നിയോകോവി മൃഗങ്ങൾക്കിടയിൽ മാത്രമേ പടർന്നിട്ടുള്ളൂവെങ്കിലും പഠനം അവകാശപ്പെടുന്നത് വൈറസ് മനുഷ്യരെ ബാധിക്കുമെന്നാണ്. മൂന്നിൽ ഒരാൾ എന്ന നിലയിലായിരിക്കുമത്രെ മരണ സാധ്യത. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ നിയോകോവി വൈറസ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം മെർസ്-കോവിയുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. എന്നാൽ നിയോകോവ് വൈറസ് പുതിയതല്ലെന്നും MERS-CoV വൈറസുമായി ബന്ധപ്പെട്ട ഇത് 2012 ലും 2015 ലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളതാണെന്നും ഇത് മനുഷ്യരിൽ കൊറോണ വൈറസിന് കാരണമാകുന്ന SARS-CoV-2 ന് സമാനമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരു മ്യൂട്ടേഷൻ (ഒറ്റ രൂപാന്തരം) മാത്രമേ ആവശ്യമുള്ളൂ എന്നാണ്.