ആരാധനാലയ നിർമ്മാണത്തിന് നിയന്ത്രണങ്ങളുമായി സർക്കാർ

തിരുവനന്തപുരം: പെന്തക്കോസ്ത് സഭാവിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ കേരളത്തിൽ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ആരാധനാലയങ്ങൾ പണിയുമ്പോൾ അവിടെ നിലനിൽക്കുന്ന മതസൗഹാർദ്ദവും സമാധാനവും തകരാൻ ഇടയാകുമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് നിർമ്മാണം തടയണമെന്നും പകരം മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് ആരാധനാലയം മാറ്റണമെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ ആരാധനാലയങ്ങൾ സ്ഥാപിക്കാനും നവീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകരുതെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തികൾ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം മാറ്റിവച്ച ശേഷമേ നിർമ്മാണവും നവീകരണവും പാടുള്ളൂ എന്നുമാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവിൽ സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം വിശിഷ്യാ പെന്തക്കോസ്ത് വിഭാഗം ആശങ്കപ്പെടുന്നു.