ക്രൈസ്തവർക്കെതിരായ അതിക്രമം

ക്രൈസ്തവർക്കെതിരായ അതിക്രമം

ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ സഭകൾക്കെതിരെ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സഭാസംഘടനകളുടെ നേതൃത്വത്തിൽ ഇന്നു ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടി. ക്രൈസ്തവർക്കെതിരെ രാജ്യത്തു വിദ്വേഷവും ആക്രമണവും രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരും നിയമ, നീതിന്യായ സംവിധാനങ്ങളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായിട്ടാണ് 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർ മന്തറിൽ വൻ പ്രതിഷേധ സംഗമം നടത്തിയത്. ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ ജെ. കൂട്ടോ, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ അധ്യക്ഷൻ ബിഷപ് പോൾ സ്വരൂപ്, ഗുരു ഗ്രാം മലങ്കര രൂപത വികാരി ജനറൽ ഫാ. വർഗീസ് വിനയാനന്ദ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യുട്ടീവ് സെക്രട്ടറി റവ.ഡോ. ഏബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുകയാണെന്നും ക്രൈസ്തവരെയും അവരുടെ കീഴിലുള്ള ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണെന്നും മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു. പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിക്രമം ഉൾപ്പടെയുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ എത്തിക്കാനാണു പ്രർത്ഥനാ സംഗമം ഒരുക്കിയതെന്നു ഡോ. അനിൽ ജെ. കൂട്ടോ പറഞ്ഞു. യു.പി., ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ചെയർമാൻ ഡോ. മൈക്കിൾ വില്യംസ് പറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തെ അന്യവൽക്കരിക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയുകയും ഇതു നടത്തുന്നവർക്കെതിരെ നിയപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങളിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുക, അക്രമണങ്ങൾക്കു ഉത്തരവാദികളായ സംഘങ്ങളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുക, നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട ക്രിസ്ത്യൻ വിഭാഗക്കാർക്കു നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ സംഗമം ഉയർത്തി. ക്രമസമാധാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആളുകളെ നിർബന്ധിച്ച് ക്രിസ്ത്യാനികളിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നു, ക്രൈസ്തവ ആലയങ്ങൾ ആക്രമിക്കപ്പെടുന്നു, ആളുകളെ മർദ്ദിക്കുന്നു, അറസ്റ്റ് ചെയ്യുന്നു അങ്ങനെ തങ്ങൾ നിരന്തരമായ പരിഭ്രാന്തിയിലാണ് ജീവിക്കുന്നത്: ഉത്തർപ്രദേശിൽ നിന്നുള്ള സ്റ്റീവൻ പറഞ്ഞു. ക്രൈസ്തവർക്കെതിരെ 2021-ൽ 525 അതിക്രമ കേസുകളും 2022-ൽ 600 കേസുകളും ഉത്തർപ്രദേശിൽ ഇത്തരം കേസുകളുടെ എണ്ണം 2020ൽ 70 ആയിരുന്നത് 2022ൽ 183 ആയി ഉയർന്നതും രാജ്യം കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് സംസ്ഥാന പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണെന്ന് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നുള്ള ശിവ്പാൽ ആരോപിച്ചു. “ഞങ്ങളുടെ വീടുകളിൽ പ്രാർത്ഥിക്കാൻ പോലും ഞങ്ങളെ അനുവദിക്കുന്നില്ല, ഒരു ജന്മദിന ആഘോഷത്തിനിടെ പ്രാർത്ഥന നടത്തിയതിന് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട് : അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആറുകളിലൊന്നിൽ 2010-ൽ മരിച്ച ഒരു 11 വയസ്സുകാരന്റെയും വ്യക്തിയുടെയും പേരുകൾ പറയുന്നു, സ്റ്റീവൻ ആരോപിച്ചു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പള്ളികൾ ആക്രമിക്കപ്പെടുകയും ഞങ്ങളുടെ സമുദായാംഗങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവർക്കെതിരെ കള്ളക്കേസുകൾ ചുമത്തി കേസെടുക്കുകയാണ്. ഞങ്ങളുടെ സഹോദരീ സഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്,” ഡൽഹി പഞ്ചാബി ബാഗിൽ നിന്ന് വന്ന പൂനം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏഴ് പതിറ്റാണ്ടിനിടെ ക്രിസ്ത്യൻ പൗരന്മാർ ദേശീയ തലസ്ഥാനത്ത് അഞ്ച് തവണയിൽ കൂടുതൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പറഞ്ഞു.