ആരാധനാലയം ആക്രമിച്ചു

ഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെട്ടു. പാസ്റ്റർക്കും വിശ്വാസികൾക്കും സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. ഡൽഹിയിലെ താഹിർപൂരിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ സഭായോഗത്തിനിടെയാണു സംഭവം. ഇരുപതോളം വരുന്ന ആൾക്കൂട്ടം ജയ് ശ്രീറാം വിളികളോടെ ‘സീയോൻ പ്രാർത്ഥനാ ഭവൻ’ എന്ന ആരാധനാലയത്തിലേക്കു അതിക്രമിച്ചു കയറുകയായിരുന്നു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അക്രമം. ആരാധനാലയം തകർക്കുകയും മറ്റുപകരണങ്ങൾ നശിപ്പിക്കുകയും പാസ്റ്ററെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ബൈബിളുകൾ കീറിക്കളയുകയും ചെയ്തു. പുരുഷന്മാരെ പുറത്തേക്കു വലിച്ചിഴച്ചു. സംഗീതോപകരണങ്ങൾ നശിപ്പിച്ചു. ഡ്രം കത്തി ഉപയോഗിച്ച് കീറി. രാവിലെ 10.40 ഓടെ പ്രാർത്ഥനാ യോഗത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പാസ്റ്റർ സത്പാൽ ഭാട്ടി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഹിന്ദുത്വ മുദ്രാവാക്യം വിളികളോടെ പള്ളിക്കകത്തേക്ക് കടന്ന അക്രമിസംഘം സ്ത്രീകളടക്കമുള്ള വിശ്വാസികളെ വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകിയ പ്രഥമവിവര റിപ്പോർട്ട്. അക്രമണങ്ങൾക്കു പിന്നിൽ ബജ്‌റംഗ്ദൾ, ആർ.എസ്.എസ്, വിശ്വ ഹിന്ദ് പരിഷത് സംഘടനകളാണെന്ന് ജിടിബി എൻക്ലേവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോൾ പാസ്റ്റർ പറഞ്ഞു. ബജ്‌റംഗ്ദൾ, രാഷ്ട്രീയ സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളിൽ നിന്നുള്ള നൂറോളം പേരടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം പുറത്ത് തടിച്ചുകൂടി ജയ് ശ്രീറാം എന്ന് വിളിച്ചുവെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.
ഉത്തരേന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ ഉപദ്രവമേൽക്കുന്ന ദൈവദാസന്മാർക്കു വേണ്ടിയും സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും വടക്കെ ഇന്ത്യയുടെ ആത്മീയ ഉണർവിനായും ദൈവജനം പ്രാർത്ഥിക്കുക.