മതപരിവർത്തനം: ഛത്തീസ്ഗഡിൽ പുതിയ നിയമം വരും

മതപരിവർത്തനം: ഛത്തീസ്ഗഡിൽ പുതിയ നിയമം വരും

റായ്പൂർ: സുവിശേഷ പ്രവർത്തനം തടയാൻ ലക്ഷ്യമിട്ട് ഛത്തീസ്ഗഢിൽ മതപരിവർത്തനത്തിന് പുതിയ നിയമം കൊണ്ടുവരാൻ ബിജെപി സർക്കാർ. ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും സുവിശേഷവേലക്കാരെ തടവിലാക്കാൻ ഏറെ സാധ്യതയുള്ള നിയമമാണിത്. ക്രിസ്തീയ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പൂർണമായി നിരോധിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത മതംമാറ്റം 10 വർഷം വരെ തടവു ലഭിക്കുന്ന ജാമ്യം മില്ലാക്കുറ്റമാക്കാനാണ് സർക്കാർ തീരുമാനം.

‘ഛത്തീസ്ഗഢ് നിയമവിരുദ്ധ മതംമാറ്റ തടയൽ നിയമം’ എന്ന പേരിൽ തയ്യാറാക്കിയ കരടു നിയമം അന്തിമഘട്ടത്തിലാണ്. അവസാനഘട്ട ഭേദഗതിക്ക് ശേഷം ഇത് നിയമസഭയിൽ അവതരിപ്പിക്കും. മതം മാറുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് പൂർണ്ണ വ്യക്തി വിവരങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കണം. പൊലീസ് അന്വേഷണം ഉണ്ടാകും. മതം മാറുന്ന ചടങ്ങിന് ഒരുമാസം മുമ്പ് മറ്റൊരു അപേക്ഷയും നൽകണം. മതം മാറിയശേഷം 60 ദിവസത്തിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരായി സത്യവാങ്മൂലം സമർപ്പിക്കണം. ചട്ടവിരുദ്ധമായാണ് മതം മാറിയതെങ്കിൽ മജിസ്ട്രേറ്റിന് അസാധുവാക്കാം. മതം മാറുന്നവരുടെ വിവരമടങ്ങിയ രജിസ്റ്റർ തയ്യാറാക്കും. മതംമാറ്റത്തെ ബന്ധുക്കൾക്ക് എതിർക്കാം. അവർ പരാതി നൽകിയാൽ കേസെടുക്കും.

പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളെ നിയമവിരുദ്ധമായി മതം മാറ്റുന്നവർക്ക് 10 വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കും. കൂട്ടമായി മതപരിവർത്തനം നടത്തിയാൽ പത്തുവർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. മതപരിവർത്തനത്തിന് വിധേയരായ ഇരകൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വ്യവസ്ഥയുണ്ട്. ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമാണെന്നും അത് വേഗം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി നേരത്തെ പറഞ്ഞിരുന്നു. ക്രൈസ്തവ സുവിശേഷകരെ തടയാനുള്ള ഈ നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യത ഏറെയാണ്. മതം മാറിയവരോ ബന്ധുക്കളോ പണത്തിനു വേണ്ടി പരാതി നൽകാൻ സാധ്യതയുണ്ട്. വ്യാജ മതപരിവർത്തനത്തിലൂടെ സുവിശേഷകരെ കുടുക്കാനുള്ള സധ്യത തള്ളിക്കളയാനാവില്ല. പരാതി കിട്ടിയാൽ ശിക്ഷ ഉറപ്പാണ്. ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നുള്ളത് കൊണ്ട് മതതീവ്രവാദ സംഘടനകൾ സുവിശേഷകരെ നിയമക്കുരുക്കിൽ അകപ്പെടുത്താൻ സാധ്യതയുണ്ട്.

ഇതിനിടെ ഛത്തീസ്ഗഡിൽ ക്രൈസ്തവ പീഡനം തുടരുകയാണ്. മിക്ക സ്ഥലത്തും ക്രൈസ്തവരുടെ വീടുകയറിയുള്ള ആക്രമണമാണു നടക്കുന്ന ത്. ഹിന്ദു മതത്തിലേക്കു പരിവർത്തനം ചെയ്യാൻ മതതീവ്ര സംഘടനകൾ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ആരാധനയ്ക്കും പ്രാർത്ഥന കൂട്ടായ്മകൾ അംഗങ്ങളും അസാധ്യമാകുന്ന സാഹചര്യം ഇപ്പോൾ തന്നെ സംസ്ഥാനത്തുണ്ട്.