ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ: പ്രത്യേക അന്വേഷണ സംഘം പ്രയാസമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമ കേസുകൾ അന്വേഷിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത് പ്രയാസകരമാകുമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരായ അക്രമങ്ങൾ സംബ്ബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ സ്വതന്ത്ര സമിതി, നോഡൽ ഓഫീസർ, ക്രിസ്ത്യൻ കൂട്ടായ്മകൾക്കും പ്രാർത്ഥനകൾക്കും പോലീസ് സംരക്ഷണം, ഇരയാക്കപ്പെടുന്നവർക്കു നിയമ സഹായത്തിനു സംവിധാനം എന്നിവ വേണമെന്നു ഹർജിക്കാരനായ ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോയ്ക്കു വേണ്ടി അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് ആവശ്യപ്പെട്ടു. എന്നാൽ പോലീസ് സംവിധാനത്തിലുള്ള അവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ പോലും ക്രിസ്ത്യാനികൾക്കെതിരായ അക്രമമായി ഹർജിക്കാർ ഉന്നയിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഹർജിയിൽ ഈ മാസം 14-നു വാദം തുടരും.