മണിപ്പൂരിൽ ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ച : സുപ്രീം കോടതി

മണിപ്പൂരിൽ ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ച : സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിലെ കലാപത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കഴിഞ്ഞ രണ്ട് മാസത്തിലധികമായി സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെയും ക്രമസമാധാന പാലനത്തിന്റെയും സമ്പൂർണ തകർച്ചയാണെന്നും
അന്വേഷണത്തിൽ കാലതാമസവും അലസതയും ഉണ്ടായെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് പറഞ്ഞു. എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും കാലതാമസം ഉണ്ടായതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. തിങ്കളാഴ്ചത്തെ (ഓഗസ്റ്റ് 7) അടുത്ത വാദം കേൾക്കുമ്പോൾ മണിപ്പൂർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ മാറ്റി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന  പ്രതിപക്ഷത്തിന് സുപ്രിം കോടതിയുടെ പരാമർശം കൂടുതൽ ഊർജ്ജം നൽകുന്നതാണ്.
ഇന്ന് ഉച്ചയ്ക്ക് വാദം തുടങ്ങിയപ്പോൾ, അക്രമവുമായി ബന്ധപ്പെട്ട് 6,523 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിൽ 11 എണ്ണം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്. താൻ കോടതിയിൽ സമർപ്പിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ടിന്റെ ഭാഗമാണ് ഡാറ്റയെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും അറസ്റ്റ് നടന്നിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, അതേക്കുറിച്ച് തനിക്ക് വിവരമില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്തതിന്റെയും വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മേത്ത ബെഞ്ചിനെ അറിയിച്ചു. സ്ത്രീകളെ ജനക്കൂട്ടത്തിന് കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരെ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ, ഒറ്റരാത്രികൊണ്ട് വിവരങ്ങൾ ലഭിക്കില്ലെന്നായിരുന്നു മേത്തയുടെ മറുപടി.