കെ.പി യോഹന്നാൻ വിടവാങ്ങി

കെ.പി യോഹന്നാൻ വിടവാങ്ങി

യുഎസിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ ഡോ. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത എന്ന കെ. പി യോഹന്നാൻ (74) വിട വാങ്ങി. വാഹന അപകടത്തെ തുടർന്ന് അമേരിക്കയിലെ ഡാലസിൽ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സിയിലായിരിക്കെ ഇന്നു ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണ് മരിച്ചത്. നാളെ തിരുവല്ലയിൽ ചേരുന്ന സഭയുടെ എപ്പിസ്കോപ്പൽ സിനഡ് കബറടക്കം സംബ്ബന്ധിച്ച് തീരുമാനമെടുക്കും.

ഡാലസിലെ സിൽവർസിൻ്റിൽ ഇന്നലെ (ചൊവ്വാഴ്ച) പ്രഭാത നടത്തത്തിനിടെ കാർ ഇടിച്ച് തലയിലും നെഞ്ചിലും ഗുരുതര പരുക്കുകളേറ്റ അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ അടിയന്തിര ശസ്ത്രക്രിയ നടത്തി. ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 05:30 ഓടെയായിരുന്നു അപകടം. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽനിന്ന് അമേരിക്കയിലെത്തിയത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണ ഗതിയില്‍ പ്രഭാത സവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്.

അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് (കടപ്പിലാരിൽ കുടുംബാംഗം) കെ. പി യോഹന്നാന്‍റെ ജനനം. തിരുവല്ലയ്ക്കടുത്ത് നിരണം കടപ്പിലാരിൽ ചാക്കോ പുന്നൂസിൻ്റെയും ആച്ചിയമ്മയുടെ യും 6 മക്കളിൽ ഇളയവനാണ് കെ.പി യോഹന്നാൻ. കൗമാര പ്രായത്തിൽ തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. ചെറുപ്രായത്തിലേ വിശ്വാസ പാതയിലേക്കു തന്നെ നയിച്ചത് പ്രാദേശികമായ ആത്മീയ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളുമായിരുന്നു. മാർത്തോമാ സഭാ വിശ്വാസിയായിരുന്ന യോഹന്നാൻ 16-ാം വയസിൽ (1966-ൽ) ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്ര പഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേ‍ർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 1990 ൽ ബീലീവേഴ്സ് ചർച്ച് എന്ന സ്വതന്ത്ര സഭയ്ക്ക് രൂപം നൽകി. 2003-ൽ സഭയുടെ സ്ഥാപക ബിഷപ്പായതോടെയാണ് കെ. പി യോഹന്നാൻ എന്ന പേര് മാറി മാർ അത്തനേ ഷ്യസ് യോഹാൻ മെത്രാപ്പോലീത്ത എന്ന സ്ഥാനീയ നാമം സ്വീകരിച്ചത്. അന്നത്തെ സി.എസ്.ഐ മോഡറേറ്ററായിരുന്ന കാലം ചെയ്ത ഡോ. കെ.ജെ സാമുവേലാണ് കെ.പി യോഹന്നാനെ ബിഷപ്പായി വാഴിക്കുന്നത്.

ആതുര സേവന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ‘ഗോസ്പൽ ഫോർ ഏഷ്യ’ സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കുറഞ്ഞ ചെലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.

മക്കൾ: ഡാനിയേൽ മാർ തിമോത്തിയോസ് (ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, യുഎസ്), സാറാ ജോൺസൺ. മരുമക്കൾ: എറീക്കാ പുന്നൂസ്, ഫാ. ഡോ. ഡാനിയൽ ജോൺസൺ (ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ സെക്രട്ടറി).