ബിപോര്‍ജോയ് ചുഴലിക്കാറ്റ്

കച്ച്/ഗുജറാത്ത്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പ്രവേശിച്ച് കരതൊട്ടു. അര്‍ധരാത്രി
വരെ കനത്ത കാറ്റും മഴയും തുടരും. ദമനിലെ കടല്‍ക്ഷോഭം രൂക്ഷമായി. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. വടക്കൻ ഗുജറാത്ത് മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗുജറാത്ത് മേഖലയിലെ നാവിക കേന്ദ്രങ്ങൾ 25-ലധികം വിദഗ്ധ സംഘങ്ങളുമായി സജ്ജമാണ്. വിവിധ മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, നീന്തൽ വിദഗ്ധർ, പോർട്ടബിൾ ചെയിൻ സെറ്റുകൾ പോലെയുള്ള ഉപകരണങ്ങൾ, അവശിഷ്ടങ്ങളും വീണ മരങ്ങളും നീക്കം ചെയ്യാൻ കട്ടിംഗ് ടൂളുകളുമൊക്കെയായി സംഘങ്ങൾ സജ്ജരായിരിക്കുന്നു. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കച്ച്-സൗരാഷ്ട്ര മേഖലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് തീരദേശ ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്. ദ്വാരകയിലും പോർബന്തറിലും ശക്തമായ കാറ്റും മഴയുമാണ് എന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ഈ പ്രദേശങ്ങളിൽ കാറ്റുവീശുന്നത്.