അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് കമല ഹാരിസ്

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് കമല ഹാരിസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വൈസ് പ്രസിഡൻറ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡൻ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ ഹ്രസ്വകാലത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും. രാജ്യത്തിന്റെ 250 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയും പ്രസിഡന്റായിട്ടില്ല. യു.എസ് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം പ്രസിഡന്റിന് തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണ് അധികാരം കൈമാറുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ കുടൽ സംബന്ധമായ പരിശോധനയായ കൊളെനോസ്കോപി നടത്താൻ വേണ്ടിയാണ് അനസ്തേഷ്യക്ക് വിധേയനാകുന്നത്. വാഷിങ്ടൺ നഗരത്തിന് പുറത്തുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ബൈഡൻ പരിശോധനയ്ക്ക് വിധേയനാകുക. വൈസ് പ്രസിഡൻറ് സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും കമല തന്നെ. നേരത്തെ (2002-ലും 2007-ലും) മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലയളവിലും അമേരിക്കയിൽ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു. 77 കാരനായ ബൈഡന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തിരഞ്ഞെടുപ്പ് സമയത്തും തുടർന്നും അമേരിക്കയിൽ പ്രചരിച്ചിരുന്നു..