സ്കൂളിലെ ബൈബിൾ പഠനത്തിനെതിരെ പ്രതിഷേധം

സ്കൂളിലെ ബൈബിൾ പഠനത്തിനെതിരെ പ്രതിഷേധം

ബെംഗളൂരൂ: ക്ലാരൻസ് ഹൈസ്കൂളിൽ ക്രൈസ്തവരല്ലാത്ത വിദ്യാർത്ഥികൾക്കും ബൈബിൾ പഠനം നിർബന്ധമാക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ബെംഗളൂരു കലക്ടർ അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണു ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. ബൈബിൾ പഠനത്തിനു സമ്മതമാണെന്നതിനു രക്ഷിതാക്കളുടെ ഒപ്പു വാങ്ങിയെന്നു ചില സംഘടനകൾ ആരോപിച്ചിരുന്നു. ഇപ്പോൾ സ്കൂളിനു പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കയാണ്. അക്രൈസ്തവരായ വിദ്യാർത്ഥികളെ നിർബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്നു എന്ന് ആരോപിച്ച് സ്കൂളിനെതിരെ കഴിഞ്ഞ ദിവസം ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ പഠനം നിർബന്ധമാക്കാൻ വ്യവസ്ഥയില്ലെന്നും ഇതു തുടർന്നാൽ നടപടി ഉണ്ടാകുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പ്രതികരിച്ചു. അതേസമയം, നൂറു വർഷത്തിലധികം പാരമ്പര്യമുള്ള സ്കൂളിൽ ബൈബിൾ പഠനം കാലങ്ങളായി നടക്കുന്നതാണെന്നും എന്നാൽ ഇതിൽ അസ്വസ്ഥരായ ചിലർ രംഗത്തുവന്നതിൽ ദു:ഖമുണ്ടെന്നും പ്രിൻസിപ്പൽ ജെറി ജോർജ് മാത്യു പറഞ്ഞു. അഭിഭാഷകരുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.