രോഗശാന്തി പ്രാർത്ഥനകൾക്കു നിരോധനം

രോഗശാന്തി പ്രാർത്ഥനകൾക്കു നിരോധനം

ഇറ്റാനഗർ: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധത്തിൽ. സംസ്ഥാനത്ത് രോഗശാന്തി പ്രാർത്ഥനാ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയതിനെതിരെയാണു പ്രതിഷേധം. ഇത് തങ്ങളുടെ മതം ആചരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നതാണെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു.
രോഗങ്ങൾ സുഖപ്പെടുത്തുന്നതിനുള്ള പ്രതിവിധി എന്ന നിലയിൽ നടത്തുന്ന ഹിന്ദു ആചാര പ്രകാരമുള്ള പൂജകളടക്കം എല്ലാത്തരം രോഗശാന്തി പ്രാർത്ഥനകൾ, പുരോഹിതൻ മുഖേനയുള്ള രോഗശാന്തി എന്നിവ നിരോധിച്ചുകൊണ്ട് അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ അധികാരികളാണ് ഫെബ്രുവരി 28-ന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം ശീലങ്ങൾ ശാസ്ത്രീയമായ വൈദ്യചികിത്സയിൽ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിലെ വിശദീകരണം. രോഗശാന്തി പ്രാർത്ഥനാ പരിപാടികൾ മറ്റ് വിശ്വാസത്തിലേക്കുള്ള പരിവർത്തനം പോലുള്ള സാമൂഹിക-സാംസ്കാരിക പ്രശ്‌നങ്ങൾക്ക് കാരണമാവുകയും അതുവഴി ആളുകൾക്കിടയിൽ ഭിന്നത പരത്തുകയും ചെയ്യും- ഉത്തരവിൽ പറയുന്നു. ഡ്രഗ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ്) ആക്‌ട് 1954 അനുസരിച്ചാണു നിരോധനം. രോഗങ്ങൾക്കും വൈകല്യങ്ങൾക്കും ചികിത്സിക്കുന്നതിനുള്ള മാന്ത്രിക പ്രതിവിധികളുടെ പരസ്യം, പ്രസിദ്ധീകരണം/പ്രദർശനം ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. നിരോധനം എല്ലാ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വിശ്വാസങ്ങൾക്കും മതങ്ങൾക്കും ബാധകമാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഇന്ത്യയിലെ പ്രമുഖ ക്രിസ്ത്യൻ അവകാശ പ്രവർത്തകരിൽ ഒരാളായ ജോൺ ദയാൽ ഉത്തരവിനെതിരെ പ്രതികരിച്ചു: പ്രാർത്ഥനയും രോഗശാന്തിയും മരുന്നുകൾക്കോ മറ്റ് ഏതെങ്കിലും മതവിശ്വാസികൾക്കോ എതിരല്ല. ഈ ഉത്തരവും മറ്റ് സംസ്ഥാനങ്ങളിലെ സമാന ഉത്തരവുകളും ഒരു പ്രത്യേക ന്യൂനപക്ഷത്തെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് നയിച്ചേക്കാം- അദ്ദേഹം പറഞ്ഞു. ഒരു മതേതര ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന പൗരന്മാർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഉത്തരവിനോട് പ്രതികരിച്ച് അരുണാചൽ ക്രിസ്ത്യൻ ഫോറം ഉപദേഷ്ടാവ് ടോക്കോ ടെക്കി പറഞ്ഞു. ഈ ഉത്തരവ് തങ്ങളുടെ മതം ആചരിക്കാനുള്ള മൗലികാവകാശത്തിന് എതിരാണ്-അരുണാചൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് തർ മിറി സ്റ്റീഫൻ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റിനെ സന്ദർശിച്ച് ഉത്തരവ് പിൻവലിക്കാൻ അഭ്യർത്ഥിക്കുമെന്നും സ്റ്റീഫൻ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് തങ്ങൾക്കു അനുകൂല നിലപാട് എടുത്തില്ലെങ്കിൽ സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ ഞങ്ങൾ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. മയക്കുമരുന്ന്, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന പ്രാർത്ഥനകൾ മതപരിവർത്തനത്തിലേക്ക് നയിക്കുന്നില്ല-സ്റ്റീഫൻ പറഞ്ഞു.
സംസ്ഥാനത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കാനുള്ള മറ്റൊരു ഉപകരണമാണ് ഈ ഉത്തരവെന്ന് സംശയിക്കുന്ന സഭാ നേതാക്കൾ ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത തേടുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നു ഇറ്റാനഗറിലെ ബിഷപ്പ് ജോൺ തോമസ് കട്രുകുടിയിൽ പറഞ്ഞു. ചൈന, ഭൂട്ടാൻ, മ്യാൻമർ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ അറ്റത്തുള്ള ഇന്ത്യയുടെ ഏറ്റവും വിദൂര സംസ്ഥാനമായ അരുണാചൽ പ്രദേശിലെ 1.5 ദശലക്ഷത്തിലധികം ജനങ്ങളിൽ 30 ശതമാനം ക്രിസ്ത്യാനികളും 29 ശതമാനം ഹിന്ദുക്കളും 26 ശതമാനം വിവിധ തദ്ദേശീയ വിഭാഗങ്ങളിൽ പെട്ടവരുമാണ്. നിലവിൽ ഭാരതീയ ജനതാ പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും ജില്ലാ മജിസ്‌ട്രേറ്റ് അപ്പർ സിയാങ് ജില്ലയിലെ എസ്പിയോട് നിർദ്ദേശിച്ചു.