കർണ്ണാടകയിൽ ക്രൈസ്തവർക്ക് എതിരെ 39 അക്രമങ്ങൾ

കർണ്ണാടകയിൽ ക്രൈസ്തവർക്ക് എതിരെ 39 അക്രമങ്ങൾ

ബെംഗളൂരു: കർണ്ണാടകയിൽ ഈ വർഷം ക്രൈസ്തവർക്കെതിരെ 39 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് (പി.യു.സി.എൽ) എന്ന സന്നദ്ധ സംഘടനയുടെ പഠന റിപ്പോർട്ട്. പോലീസിന്റെ ഒത്താശയോടു കൂടിയാണ് പല അക്രമങ്ങളും നടക്കുന്നതെന്നും അതുകൊണ്ടു തന്നെ ചിലയിടങ്ങളിൽ കേസെടുക്കാൻ പോലും പോലീസ് തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. പാസ്റ്റർമാരെ ഭീഷണിപ്പെടുത്തി പല കേസുകളും ഒതുക്കി. അക്രമങ്ങൾക്കു പിന്നിൽ തീവ്ര ഹിന്ദു സംഘടനകളാണെന്നും കർണ്ണാടക സർക്കാർ ആലോചിക്കുന്ന മതപരിവർത്തന നിരോധനനിയമം ഇവർക്കു വളമാകുമെന്നും സംഘടന ആരോപിക്കുന്നു. കാർവാറിലും മാണ്ഡ്യയിലും ഉണ്ടായ അക്രമത്തിൽ ചില ജനപ്രതിനിധികൾ അക്രമികളെ പിന്തുണയ്ക്കുന്നതാണ് കണ്ടത്. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നത് തടയുകയും പ്രാർത്ഥനാലയങ്ങൾ അടച്ചുപൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പിയുസിഎൽ റിപ്പോർട്ടിൽ പറയുന്നു. 2 മാസത്തിനിടെ ക്രൈസ്തവർക്കെതിരെ അക്രമം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം , അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് എന്നീ സംഘടനകളും റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഇത്തരം അക്രമങ്ങളിൽ ഉത്തർപ്രദേശിനും ഛത്തീസ്ഗഡിനും പിന്നിൽ കർണ്ണാടക മൂന്നാം സ്ഥാനത്താണെന്നും അറിയിച്ചു. അതേസമയം, ക്രൈസ്തവർക്കെതിരെ അക്രമം നടക്കുന്നതായി പ്രചരിക്കുന്ന വിഡിയോകളിൽ ഭൂരിപക്ഷവും വ്യാജമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത്ഥ നാരായണ പ്രതികരിച്ചു.