മുളളറംകോട് പ്രാർത്ഥനാ യോഗം തടഞ്ഞ സംഭവം: രാഷ്ട്രീയ യുവജന സംഘടനാ നേതാക്കൾ ഇടപെട്ടു

തിരുവനന്തപുരം: വർക്കല മുള്ളറംകോട് ഐപിസി സഭയുടെ പ്രാർത്ഥനാ യോഗം തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കേരളത്തിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനാ നേതാക്കൾ. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹിം, വർക്കല ഏരിയ സെക്രട്ടറി സൂരജ് എന്നിവർ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ലെന്ന് അവർ അറിയിച്ചു. വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്വേഷണത്തിനായി ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.വി.എസ്. ജോയി പറഞ്ഞു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റിങ്കു എസ്. പടിപ്പുരയിൽ പാസ്റ്റർ പീറ്റർ ദാസുമായി ബന്ധപ്പെട്ട് സംരക്ഷണമൊരുക്കുമെന്ന് ഉറപ്പ് നൽകി. ഫെബ്രുവരി 21ഞായറാഴ്ചയാണ് സംഭവം. പ്രാർത്ഥനാ യോഗം നടന്നുകൊണ്ടിരിക്കെ ആർ.എസ്.എസ്. പ്രവർത്തകർ അതിക്രമിച്ചു കയറി ഇവിടെ പ്രാർത്ഥന നടത്തരുതെന്നും പ്രാർത്ഥനാക്കായി ഇവിടേക്ക് ആരും വരാൻ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ തന്നെ എടുത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. പാസ്റ്റർ പീറ്റർ ദാസും കുടുംബവുമാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്.