കർണാടകയിൽ ബൈബിൾ കത്തിച്ചു

ചിത്രദുർഗ്ഗ: കർണാടകയിലെ ചിത്രദുർഗ്ഗയിൽ ക്രിസ്ത്യൻ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം ഭീഷണിപ്പെടുത്തുകയും ബൈബിൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ചിത്രദുർഗയിലെ ഹിരിയൂർ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ അറുപത്തിരണ്ടു വയസ്സുള്ള ഏകന്തമ്മയുടെ വീട്ടിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു അതിക്രമം നടന്നത്. ബൈബിൾ അഗ്നിക്കിരയാക്കിയതിനു പുറമെ അക്രമികൾ ഏകന്തമ്മയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഏകന്തമ്മ സുഖമില്ലാത്തതിനെ തുടർന്ന് ഹിരിയൂരിലെ ഒരു ക്രൈസ്തവ ദൈവാലയത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു. ഇക്കാര്യം അവർ തന്റെ പിതാവായ രാമ നായിക്കിനോടും പറഞ്ഞിരുന്നു. പള്ളിയിലുള്ളവർ വൈകിട്ട് ഏകന്തമ്മയുടെ വീട്ടിലെത്തി പ്രാർത്ഥന നടത്തി. പ്രാർത്ഥന കഴിഞ്ഞ് മടങ്ങുവാനൊരുങ്ങുമ്പോൾ അക്രമി സംഘം എത്തി പ്രശ്നമുണ്ടാക്കിയതായി ചിത്രദുർഗ്ഗ പോലീസ് സൂപ്രണ്ട് പരശുരാമ പറഞ്ഞു. ഭീഷണിപ്പെടുത്തലിനു ശേഷം ബൈബിൾ വാങ്ങി വീടിനു മുന്നിൽ വെച്ച് തന്നെ കത്തിക്കുകയായിരുന്നു. ഏകന്തമ്മ ഇതുവരെ പരാതി നൽകിയിട്ടില്ല, പരാതി തന്നില്ലെങ്കിൽ മുൻകരുതൽ എന്ന നിലയിൽ കേസ് ഫയൽ ചെയ്യുമെന്നും എസ്.പി. പറഞ്ഞു.
News Courtesy : ഇന്ത്യാ ടുഡേ