ത്യാഗോജ്ജ്വല സ്നേഹം

പാസ്റ്റർ മാത്യൂസ് ഇട്ടി
“പാപികളായ മനുഷ്യ വർഗ്ഗത്തിന് പാപക്ഷമയ്ക്കും നിത്യരക്ഷയ്ക്കുമുള്ള ഏക വഴി ദൈവം കാണിച്ചു തന്നത് യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെയാണ്. സകല മനുഷ്യർക്കുമുള്ള ഈ സൗജന്യ രക്ഷ സ്വായത്തമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കാൽവറി മരണത്തിലുള്ള വിശ്വാസത്താലാണ്.”
(പാമ്പൻ പാലം (Pamban Bridge): ഒരു അനുഭവ കഥ)
ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാടിന്റെ കിഴക്കൻ തീരത്തുള്ള ഒരു പാലമാണ് ‘പാമ്പൻ പാലം’. പ്രധാന കരയെയും രാമേശ്വരം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഈ പാലത്തിന്റെ പ്രവേശന കവാടത്തിൽ ഒരു കുട്ടിയുടെ ചതഞ്ഞരഞ്ഞ ശരീരവുമായി നിൽക്കുന്ന ഒരാളുടെ ചിത്രം കാണാം. ഈ ചിത്രത്തിന് കരളലിയിക്കുന്ന ഒരു കഥ പറയാനുണ്ട്.
1915-ൽ ഭാരതം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആയിരുന്ന കാലത്ത് പണി കഴിപ്പിച്ചതാണീ പാലം. പ്രധാന കരയിൽ നിന്നും ദ്വീപിലേക്ക് ട്രെയിൻ യാത്രാ സൗകര്യത്തിനു വേണ്ടിയായിരുന്നു ഈ പാലം നിർമ്മിച്ചത്. അതേസമയം തന്നെ കടലിൽക്കൂടി കടന്നുവരുന്ന കപ്പലുകൾക്ക് കടന്നുപോകുന്നതിനുള്ള സൗകര്യവും ഈ പാല നിർമ്മിതിയിൽ വിഭാവനം ചെയ്തിരുന്നു. പാലത്തിന്റെ ഒരു വശത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ ചക്രം തിരിക്കുമ്പോൾ പാലം ഉയരുകയും കപ്പലുകൾ കടന്നുപോകുകയും ചക്രം പിന്നോക്കം തിരിച്ച് പാലം കരയുടെ നിരപ്പാകുമ്പോൾ അതുവഴി ട്രെയിൻ ഓടിച്ചു പോകുകയും ചെയ്യുന്ന സംവിധാനമായിരുന്നു പാലത്തിന്റെ സവിശേഷത. മാറി മാറി വരുന്ന കപ്പലുകളുടെയും ട്രെയിനിന്റെയും യാത്ര സുഗമമാക്കുന്നതിന് പ്രത്യേകാൽ പരിശീലനം സിദ്ധിച്ച ഒരു കാവൽക്കാരനെ ചക്രം തിരിക്കുന്ന ജോലിക്കായി നിയമിച്ചിട്ടുമുണ്ടായിരുന്നു.
ഒരു ദിവസം- ഒരു കപ്പൽ പാലത്തിനടിയിൽക്കൂടി കടന്നുപോകുന്ന സമയം! ഇതാ കാവൽക്കാരന്റെ കാതിൽ ട്രെയിനിന്റെ സൈറൺ മുഴക്കം കേട്ടു. കപ്പലാകട്ടെ പാലം കടന്നു തീരുന്നതേയുള്ളൂ. കപ്പൽ കടന്നുപോയി ഏതാനും ചില സെക്കന്റുകൾക്കകം പാലം പൂർവ്വസ്ഥിതിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാകയാൽ അദ്ദേഹം അതിവേഗം തന്റെ മുഴുശക്തിയും ഉപയോഗിച്ച് അശ്രാന്ത പരിശ്രമം നടത്തി, ചക്രം തിരിക്കുവാൻ തുടങ്ങി. ആ സമയത്താണ് തന്റെ 9 വയസ്സുള്ള മകൻ പിതാവിന് ഉച്ച ഭക്ഷണ പൊതിയുമായി വന്നത്. ഉണ്ടാകാൻ പോകുന്ന വൻ അപകടം ഒഴിവാക്കുവാൻ തന്റെ പിതാവ് ചക്രം അതിവേഗം തിരിക്കുന്നതു കണ്ട് ആ ബാലൻ തന്റെ പിതാവിനെ സഹായിക്കുവാൻ ഓടിച്ചെന്നു. പിതാവിനോടൊപ്പം ആ ബാലനും ചക്രം അതിവേഗം തിരിക്കുവാൻ തുടങ്ങി. പക്ഷേ, ചക്രം തിരിക്കുന്നതിനിടയിൽ ആ കൊച്ചു ബാലന്റെ ഇളം കൈകൾ ചക്രത്തിൽ കുരുങ്ങി ചതഞ്ഞരയുവാൻ തുടങ്ങി. ആ കൊച്ചു ബാലൻ വേദന സഹിക്കുവാൻ വയ്യാതെ അലറി നിലവിളിച്ചു. പപ്പാ … പപ്പാ…. നിർത്തൂ … എന്റെ കൈകൾ ചതഞ്ഞരയുന്നു പപ്പാ…. ചക്രം ഒന്നു നിർത്തൂ പപ്പാ…. പിതാവ് നോക്കിക്കൊണ്ടിരിക്കെ പിഞ്ചോമന മകന്റെ കൈകൾ ചക്രത്തിൽ ചതഞ്ഞരയുന്ന കാഴ്ച താൻ കണ്ടു …!! അതേ സമയം തന്നെ നൂറു കണക്കിന് യാത്രക്കാരുമായി ഹോൺ മുഴക്കി അതിവേഗം അടുത്തു വരുന്ന ട്രെയിനിന്റെ ശബ്ദവും തന്റെ കാതുകളിൽ മുഴങ്ങി…! സ്വന്തം മകന്റെ ചതഞ്ഞരയുന്ന കൈകളുടെ വേദനയാലുള്ള ദീനരോദനം ഒരുവശത്ത്…. പാഞ്ഞടുക്കുന്ന ട്രെയിന്റെ സൈറൺ മറുഭാഗത്ത്…. എന്തു ചെയ്യണം …? മകനെ രക്ഷിക്കണോ അതോ നിറയെ യാത്രക്കാരുമായി വരുന്ന ട്രെയിനിനെ സുരക്ഷിതമായി കടത്തിവിടണോ…?! അടുത്ത നിമിഷം ആ പിതാവ് ഒന്നുറപ്പിച്ചു. അതിവേഗം ആഞ്ഞ് ചക്രം ചവിട്ടുക, പാലം പൂർവ്വസ്ഥിതിയിൽ എത്തിക്കുക- ട്രെയിൻ അപകടം ഒഴിവാക്കുക. നൂറുകണക്കിനുള്ള യാത്രക്കാരെ രക്ഷിക്കുക…. എന്നാൽ ആ പിഞ്ചു ബാലനാകട്ടെ, അപ്പോഴും കെഞ്ചി നിലവിളിച്ചുകൊണ്ടിരുന്നു. ‘എന്റെ പൊന്നു പപ്പാ… എന്നെ രക്ഷിക്കൂ… ഞാൻ പപ്പായുടെ ഏക മകനല്ലേ….എന്നോട് കരുണ തോന്നുകയില്ലേ….? പപ്പാ, എന്നെ രക്ഷിക്കൂ….’ ഈ ദീനരോദനത്തിനിടയിൽ ബാലന്റെ കൈകൾ മാത്രമല്ല മുഴുശരീരവും ചക്രത്തിൽപ്പെട്ടു ചതഞ്ഞരഞ്ഞു. അതേസമയം ആ പിതാവാകട്ടെ, ചക്രം തിരിച്ച് പാലം പൂർവ്വസ്ഥിതിയിൽ എത്തിക്കുകയും ട്രെയിൻ പാലത്തിൽക്കൂടി സുരക്ഷിതമായി കടന്നുപോകുകയും ചെയ്തു. ബാലന്റെ ശരീരമാകട്ടെ, മുഴുവനും ചതഞ്ഞരഞ്ഞ് ചേതനയറ്റതായി… ട്രെയിൻ യാത്രക്കാരാരും നടന്നതൊന്നും അറിഞ്ഞതുമില്ല!
ആ കാവൽക്കാരൻ തന്റെ ജോലി കൃത്യമായി നിർവഹിച്ചു. പക്ഷേ, ഇപ്പോൾ തന്റെ ഏക മകൻ എവിടെ? ആ പിതാവ് ഓടിച്ചെന്ന് ചക്രങ്ങൾക്കിടയിൽ നിന്ന് ചതഞ്ഞരഞ്ഞ തന്റെ ഓമന മകന്റെ ശരീരം വാരിയെടുത്തുകൊണ്ട് മാറോടു ചേർത്തണച്ച് ഇങ്ങനെ വിതുമ്പി പറഞ്ഞു: എന്റെ മോനേ… എന്റെ പൊന്നു മോനേ… ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു, നീ എന്റെ ഏക മകനല്ലേ…, നീ എനിക്ക് എന്നും പ്രിയപ്പെട്ടവൻ തന്നെയാണ്. പക്ഷേ, നിന്നെ രക്ഷിക്കുവാൻ ഞാൻ ആ ചക്രം തിരിക്കാതെയിരുന്നെങ്കിൽ എത്രയോ പേരുടെ ജീവനുകളായിരിക്കും നഷ്ടമാകുക…. അവരുടെ ജീവനെ രക്ഷിക്കുവാൻ മോനേ… എനിക്ക് ഇതല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നു… എനിക്ക് എന്റെ കടമ നിർവഹിക്കാതിരിക്കുവാൻ കഴിഞ്ഞില്ല….! ഇതാണ് ആ സംഭവ കഥയുടെ ചുരുക്കം.
ബ്രിട്ടീഷ് സർക്കാർ പിന്നീട് അദ്ദേഹത്തിന് ആ വലിയ കൃത്യനിർവഹണത്തിന് പ്രതിഫലം നൽകി ആദരിച്ചു. മാത്രമല്ല ഈ വലിയ സംഭവത്തിന്റെ സ്മരണയ്ക്കായി പാമ്പൻ പാലത്തിന്റെ പ്രവേശന കവാടത്തിൽ ഒരു ചിത്രം സ്ഥാപിക്കുകയുംചെയ്തു. ആ ചിത്രമാണ് ഒരു പിതാവ് ചതഞ്ഞരഞ്ഞ മകന്റെ ശരീരം ചേർത്തുപിടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം!!!
എന്നാൽ ഇതാ, കാൽവറിയുടെ കൊലക്കളത്തിൽ ലോകത്തിലേക്കും ഏറ്റവും വലിയ ഒരു ത്യാഗത്തിന്റെ ചിത്രം കാണാം. അതെ, അതും ഒരു കൃത്യനിർവഹണത്തിന്റെ ചിത്രമാണ്. മഹോന്നതനായ ദൈവത്തിന്റെ ഓമന കുമാരൻ കാൽവറി ക്രൂശിൽ ആണികളാൽ തറയ്ക്കപ്പെട്ടു കിടക്കുന്നു…! ആർക്കും കുറ്റം കണ്ടുപിടിക്കാൻ കഴിയാത്ത യേശു നാഥന്റെ ആ പാപരഹിത ശരീരം ഇപ്പോൾ രക്തപങ്കിലമാണ്…! കൂർത്ത് മൂർത്ത മുള്ളുകൾകൊണ്ടുള്ള ഒരു കിരീടം ശിരസ്സിൽ അടിച്ചിറക്കിയിട്ടുണ്ട്…! മുഖത്തെ രോമങ്ങളെല്ലാം പിഴുതെടുത്തു…! പുറമാകട്ടെ ചാട്ടവാറ് കൊണ്ടുള്ള അടിയാൽ ഉഴവുകാരൻ വയൽ ഉഴുത് മറിക്കുന്നതുപോലെ നീളത്തിൽ കീറിയിട്ടുണ്ട്…! കുന്തം കൊണ്ടുള്ള കുത്തിനാൽ വിലാപ്പുറത്തു നിന്നും രക്തവും വെള്ളവും പുറത്തുവന്നിട്ടുണ്ട്…! കണ്ടാൽ ആളല്ല എന്നു തോന്നുമാറ് രക്തപങ്കിലമായ ശരീരം…! വേഷത്തിൽ മനുഷ്യനായി വിളങ്ങിയ ദൈവപുത്രൻ ഉരുവിട്ടതിങ്ങനെ; ‘എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?’
പിതാവാകട്ടെ, ഒന്നും പ്രതികരിച്ചില്ല. മറിച്ച് തന്റെ ഓമന കുമാരനെ ഒരു യാഗമായി സമർപ്പിച്ചു കൊടുത്തു. എന്തിനു വേണ്ടി? സകല നരകുലത്തിനും രക്ഷ നൽകുവാൻ ആ സ്നേഹ നിധിയായ പിതാവിന് മറ്റൊരു മാർഗ്ഗമില്ലായിരുന്നു. ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’ (യോഹ.3:16). പാപികളായ മനുഷ്യ വർഗ്ഗത്തിന് പാപക്ഷമയ്ക്കും നിത്യരക്ഷയ്ക്കുമുള്ള ഏക വഴി ദൈവം കാണിക്കുകയായിരുന്നു ഈ കാൽവറിയാഗത്തിലൂടെ. സകല മനുഷ്യർക്കുമുള്ള ഈ സൗജന്യ രക്ഷ സ്വായത്തമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കാൽവറി മരണത്തിലുള്ള വിശ്വാസത്താലാണ്. സ്വയം പാപിയാണെന്ന് സമ്മതിക്കുകയും യേശുക്രിസ്തു കാൽവറിയിൽ മരിച്ചത് എന്റെ പാപ പരിഹാരത്തിനാണെന്ന് വിശ്വസിക്കുകയും യേശുവേ, എന്റെ പാപം ക്ഷമിക്കേണമേ എന്നു ഏറ്റുപറയുകയും ചെയ്താൽ നിത്യമായ രക്ഷ കരസ്ഥമാക്കുവാൻ കഴിയും. പാപികളായ പിറന്ന സകല മനുഷ്യർക്കമുള്ള ഏക രക്ഷ യേശുക്രിസ്തുവിന്റെ കാൽവറി മരണത്തിലുള്ള വിശ്വാസത്താൽ മാത്രമാണ്. അതിനാൽ ആ രക്ഷ നമുക്കേവർക്കും ഏറ്റവും അത്യന്താപേക്ഷിതമാണുതാനും…
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക:
Phone : 0481-2488449, +919562247565.
Email: cfnewsktm@gmail.com