ലേഖനം : മുടിയൻ പുത്രനോ? മടിയൻ പുത്രനോ?

ലേഖനം : മുടിയൻ പുത്രനോ? മടിയൻ പുത്രനോ?

സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മടി കാണിച്ചും ഓരോ ഒഴികഴിവുകൾ പറഞ്ഞും ദൈവീക വിളി നിരസിച്ച് പിന്നാക്കം പോകുന്ന മടിയൻ പുത്രന്മാർക്ക് സ്വർഗ്ഗീയ പിതാവ് ഒരുക്കുന്ന സ്വർഗ്ഗീയ അനുഭവം പ്രാപിക്കുവാൻ കഴിയുകയില്ല

വിശുദ്ധ ബൈബിളിൽ എഴുതിയിട്ടില്ലെങ്കിലും പൊതുവെ പ്രചാരത്തിലുള്ള ഒരു വിശേഷണ നാമമാണ് ‘മുടിയൻ പുത്രൻ’ എന്നത്. ആ നിലയിൽ മുടിയൻ പുത്രൻ നമുക്ക് സുപരിചിതനാണ്. കർത്താവായ യേശുക്രിസ്തു പ്രസ്താവിച്ച ഒരു സംഭവ കഥ ലൂക്കോസ് സുവിശേഷകൻ വിവരിക്കുന്ന ഭാഗത്താണ് മുടിയൻ പുത്രന്റെ രംഗപ്രവേശം (ലൂക്കൊ. 15:11-32). സംഭവം വിവരിക്കുന്ന യേശു കർത്താവോ എഴുത്തുകാരനായ ലൂക്കോസോ നൽകിയിട്ടില്ലാത്ത ഒരു പേരാണ് ‘മുടിയൻ പുത്രൻ’ എന്നത്. സകലവും സ്വരൂപിച്ച് ദൂരദേശത്തു പോയി ദുർന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കി കളഞ്ഞവനെ ധൂർത്ത് പുത്രനെന്നും വിശേഷിപ്പിക്കാറുണ്ട്. ‘മുടിയൻ പുത്രൻ’ എന്ന വിശേഷണം എങ്ങനെ ലഭിച്ചെന്നല്ലേ? മുടിയൻ പുത്രൻ എന്നതിന് ഇംഗ്ലീഷ് ഭാഷയിൽ ‘Prodigal son’ എന്നാണ്. നിഘണ്ടുവിൽ (Cambridge) അതിന്റെ അർത്ഥം ഇപ്രകാരമാണ്: “A man or boy who left his family inorder to do something that the family disapprove of and has now returned home feeling sorry for what he has done”. ഇത് ഇപ്രകാരം പരിഭാഷപ്പെടുത്താം; ‘ഒരു മനുഷ്യനോ കുട്ടിയോ തന്റെ കുടുംബം അംഗീകരിക്കാത്ത കാര്യത്തിനായി സ്വന്തം ഭവനം വിട്ട് ഇറങ്ങിപ്പോകുകയും പിന്നീട് താൻ ചെയ്തു പോയതിനെ കുറിച്ച് അനുതാപമുണ്ടായി സ്വന്തം ഭവനത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്ന ആൾ’. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിൽ Prodigal എന്ന പദത്തിന് മുടിയനായ എന്നാണർത്ഥം നൽകിയിരിക്കുന്നത്. ഈ കാരണത്താലാവാം ലൂക്കോസ് 15:11-32 വരെയുള്ള വേദഭാഗത്തു കാണുന്ന ഇളയ മകൻ ‘മുടിയൻ പുത്രൻ’ എന്ന നാമത്തിൽ പ്രസിദ്ധനായി തീർന്നത്. മുടിയൻ പുത്രന്റെ കഥയടക്കം മൂന്ന് സംഭവ കഥകളാണ് ലൂക്കോസ് 15-ൽ കാണുന്നത്. നഷ്ടപ്പെട്ട ആട്, നഷ്ടപ്പെട്ട ദ്രഹ്മ ഇവ ഉപമയായി പറയുമ്പോൾ (15:3; 15:8) നഷ്ടപ്പെട്ട മകന്റെ വിവരണം ഒരു സംഭവ കഥയുടെ വിവരണമായി കാണുന്നു (15:11). അപ്പനിൽ നിന്നും തനിക്കു വരേണ്ടുന്ന പങ്ക് ചോദിച്ചു വാങ്ങിയ ശേഷം വീട് വിട്ടു ദൂരദേശത്തേക്കുള്ള മകന്റെ-മുടിയൻ പുത്രന്റെ യാത്ര, ദുർന്നടപ്പുകാരോടൊപ്പമുള്ള ജീവിതം, ധനദുർവിനിയോഗം, നേരിട്ട ബുദ്ധിമുട്ട്, ദേശത്തിലെ പൗരന്മാരിൽ ആശ്രയം തേടിയത്, ലഭിച്ച പന്നി സംരക്ഷണ ചുമതല, പന്നി തിന്നുന്ന വാളവര തിന്നാനുണ്ടായ ആർത്തി, പ്രതിസന്ധിയുടെ നടുവിൽ വെളിപ്പെട്ടു കിട്ടിയ സുബോധം, ഭവനത്തെക്കുറിച്ചുള്ള ഓർമ്മ, മടങ്ങിപ്പോക്കിനുള്ള തീരുമാനം, മടക്ക യാത്ര, കാത്തിരിക്കുന്ന പിതാവ്, അപ്പനോടുള്ള ഏറ്റുപറച്ചിൽ, അപ്പന്റെ സ്നേഹ ചുംബനം, സ്വീകരണം, അപ്പൻ നൽകിയ മേൽത്തരമായ അങ്കിയും മോതിരവും ചെരിപ്പും, കാളക്കുട്ടിയെ അറുത്തുള്ള ഭക്ഷണം, വാദ്യ-നൃത്ത ഘോഷങ്ങൾ ഇവയെല്ലാം മുടിയൻ പുത്രനെ സുപ്രസിദ്ധനാക്കിയതിൽ അത്ഭുതപ്പെടാനില്ല.

ആരാണ് മടിയൻ പുത്രൻ?

അത്രയേറെ പ്രസിദ്ധനൊന്നുമല്ലെങ്കിലും അനേകരെ സ്വാധീനിച്ച വ്യക്തിയാണ് മുടിയൻ പുത്രന്റെ ജ്യേഷ്ഠ സഹോദരൻ. ഇളയവൻ പ്രസിദ്ധനായത് അപ്പന്റെ ഭവനത്തിലേക്കു മടങ്ങിവന്നതു മൂലമാണെങ്കിൽ ജ്യേഷ്ഠൻ അറിയപ്പെടുന്നത് അപ്പന്റെ ഭവനത്തിലേക്ക് പ്രവേശിപ്പാനുള്ള ‘മടി’ കാരണമാണ്. ഈ കുടുംബ ചരിത്രത്തിനു ജീവനേകുന്ന ഘടകമാണ് അവ രണ്ടും.
അപ്പന്റെ ഭവനത്തിലേക്കു പ്രവേശിപ്പാൻ മൂത്ത മകന് മടി തോന്നുവാനുണ്ടായ കാരണങ്ങൾ താൻ തന്നെ വിശദമാക്കുന്നു (15:27-30). 1. വിശ്വസ്തതയോടെ അപ്പനെ അനുസരിച്ചു ജീവിച്ച തനിക്കു അപ്പൻ പ്രതിഫലം ഒന്നും നൽകിയില്ല. 2. എന്റെ ചങ്ങാതികളുമായി ആനന്ദിപ്പാൻ കഴിഞ്ഞിട്ടില്ല. 3. വേശ്യകളോടു കൂടെ ജീവിച്ചു മുതലെല്ലാം നശിപ്പിച്ച ശേഷം മടങ്ങിവന്ന സഹോദരനെ അപ്പൻ അകത്തു പ്രവേശിപ്പിച്ചു. 4. മാത്രമല്ല അവനു വേണ്ടി കാളക്കുട്ടിയെ അറുത്ത് ഭക്ഷണം ഒരുക്കി ആഘോഷം നടത്തുന്നു.
അത് അനീതിയും നികൃഷ്ടവുമായതുകൊണ്ട് ജ്യേഷ്ഠ സഹോദരൻ ഭവനത്തിലേക്കു പ്രവേശിക്കുന്നില്ല. അപ്പൻ ഇറങ്ങി വന്ന് മകനെ അകത്തേയ്ക്ക് ക്ഷണിച്ചിട്ടും വാഗ്ദാനങ്ങൾ നൽകിയിട്ടും അവനത് സ്വീകാര്യമായില്ല. അങ്ങനെ ഭവനത്തിലേക്കു പ്രവേശിപ്പാൻ മനസ്സില്ലാത്ത മകൻ ‘മടിയനായ പുത്രനാ’യി.
എക്കാലത്തും മുടിയൻ പുത്രന്മാരും മടിയൻ പുത്രന്മാരും ഉണ്ട്. വിശേഷാൽ ലോകമെമ്പാടും ബാധിച്ച ‘മഹാവ്യാധി’ ഒട്ടനവധി പുത്രന്മാരെ മടിയൻ പുത്രന്മാരാക്കി എന്നതാണ് യാഥാർത്ഥ്യം.
ദൈവഭവനത്തിൽ അഥവാ ദൈവസഭയിൽ ആരാധനയുണ്ട്. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും ദൈവത്തെ സ്തുതിക്കുന്ന അനുഭവം. അവിടേയ്ക്ക്, ചെയ്തുപോയ വീഴ്ചയെ മനസ്സിലാക്കി അനുതാപത്തോടെ മടങ്ങിവന്ന് ആരാധിക്കുന്നവരുണ്ട്. എന്നാൽ സഭയും ആരാധനയും വേണ്ടാതെ പുറത്തു നിൽക്കുന്നവരുടെ ഗണവും ഒട്ടും കുറവല്ല. അവർ ഉയർത്തുന്ന ന്യായവാദങ്ങൾ അപ്പന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണു താനും. ഇത്രയും കാലം അപ്പനോടൊപ്പം പാർത്ത് അപ്പനെ സേവിച്ചിട്ടും ഒരു പ്രതിഫലവും ലഭിച്ചില്ലല്ലോ!? മാത്രമോ അപ്പനോടൊപ്പമുള്ള ഭവനത്തിലെ ജീവിതം രസകരവുമല്ലത്രെ! അതിലുമെത്രയോ അഭികാമ്യമാണ് ചങ്ങാതികളുമായുള്ള സഹവാസം. ഭവനത്തിനകത്ത് ഒരു സന്തോഷവുമില്ല. പുറത്താണെങ്കിൽ നല്ല ആനന്ദവും. അതിനു യഥേഷ്ടം ചങ്ങാതികളും ഉണ്ട്. ഫെയ്സ്ബുക്ക് ചങ്ങാതികൾ, യുട്യൂബ് ചങ്ങാതികൾ, വാട്സ്ആപ് ഗ്രൂപ്പ് ചങ്ങാതികൾ…. അങ്ങനെ ചങ്ങാതികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. പിന്നെന്തിന് ഈ ആരാധനയും സഭയും? ക്രൂശിൽ ചൊരിഞ്ഞ ചുടു നിണത്തിലൂടെ പകർന്ന സ്നേഹം, ആരാധനയിൽ പകരപ്പെടുന്ന ദൈവശബ്ദം, സങ്കീർത്തനങ്ങളുടെയും സ്തുതികളുടെയും ആത്മീയ ഘോഷം, കടന്നുവരുന്ന പാപികളുടെ മാനസാന്തരം, ധൂർത്ത് പുത്രന്മാരുടെ മടങ്ങിവരവ്, അപ്പന്റെ കര സ്പർശനം ഇവയെല്ലാം ഉളവാകുന്ന സ്വർഗ്ഗീയ ആരാധനയുടെ പ്രതിഫലനമാണ് ദൈവസഭയിലെ ആരാധന. അതിനെ അവഗണിച്ചു പുറത്തു നിന്ന് ചങ്ങാതികളുമായി ആനന്ദിക്കുന്ന ‘മടിയൻ പുത്രന്മാർ’ അപ്പന്റെ നിത്യ ഭവനത്തിനും പുറത്തായിരിക്കും എന്നത് തീർച്ച തന്നെ. ചങ്ങാതികളുമായുള്ള കളിയും ആനന്ദവും വിട്ട് അപ്പന്റെ ഭവനത്തിലേക്ക് പ്രവേശിക്കൂ മക്കളേ…
ഒരുങ്ങാനുള്ള മടിയാണ് മടിയൻ പുത്രന്മാരുടെ അടുത്ത സ്വഭാവം. മത്തായി 25:1-13 വരെയുള്ള വാക്യങ്ങളിൽ അതിന്റെ വിശദീകരണം കാണാം. ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണ് ഒരുക്കം. എന്തിനും ഒരു ഒരുക്കം ആവശ്യമാണ്. അമ്മമാർ തങ്ങളുടെ കുട്ടികളെ ഒരുക്കിയാണ് സ്കൂളിൽ അയക്കാറുള്ളത്. ഇന്റർവ്യൂവിനു പോകുന്നവർ നന്നായി ഒരുങ്ങിയാണ് പോകുന്നത്. വധൂ വരന്മാർ തങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം ഒരുങ്ങുന്ന ദിവസമാണ് അവരുടെ വിവാഹ ദിവസം. എന്തിനേറെ, മൃതശരീരം പോലും ശവക്കുഴിയിലേക്കു കൊണ്ടുപോകും മുമ്പേ ഒരുക്കമല്ലോ. എന്നാൽ ഇവിടെ ഇതാ, മണവാളനെ എതിരേല്പാൻ കാത്തിരിക്കുന്ന പത്തു പേരിൽ അഞ്ച് പേരുടെ ഒരുക്കം പര്യാപ്തമായിരുന്നില്ല എന്നു കാണുന്നു. വേണ്ട വിധത്തിലുള്ള എണ്ണ കരുതിയില്ല. മണവാളൻ ഒരുനാൾ വരും എന്നവർക്കു ഉറപ്പായി അറിയാമായിരുന്നു. അത് എപ്പോൾ എന്ന് അറിവില്ലാത്തതിനാലാണ് കാത്തിരിപ്പിന്റെ ആവശ്യം തന്നെ ഉളവായത്. എതിരേല്പാൻ കാത്തിരിക്കുന്നവർ ഒരുങ്ങിയിരിക്കണമെന്നും ആ ഒരുക്കത്തിന് എണ്ണ മുഖ്യമായും കരുതിയിരിക്കണമെന്നും അറിവുള്ളവർ എന്തുകൊണ്ട് വേണ്ടത്ര എണ്ണ കരുതിയില്ല? അതിന്റെ കാരണം അജ്ഞതയോ എണ്ണയുടെ ദൗർലഭ്യമോ സാമ്പത്തിക പരാധീനതയോ ഒന്നുമായിരുന്നില്ല, മറിച്ച് ഒരുക്കത്തിനുള്ള മടി മാത്രമായിരുന്നു! തങ്ങളുടെ ദൗത്യ നിർവഹണത്തിലുള്ള അശ്രദ്ധയും അതിനായി തയ്യാറെടുക്കുവാനുള്ള മടിയുമാണ് മണവാളനെ എതിരേൽക്കുന്നതിൽ പരാജിതരായത്. അതിന്റെ പരണിത ഫലമോ? മണവാളൻ വന്നു, ഒരുങ്ങിയിരുന്നവരുമായി കല്യാണ സദ്യയ്ക്കു പ്രവേശിച്ചു. വാതിൽ അടച്ചു. ഒരുങ്ങി കാത്തിരിക്കാതിരുന്ന മടിയർ തള്ളപ്പെട്ടു! “ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പീൻ” (മത്താ.25:13).
യജമാനൻ നൽകിയ താലന്തു കൊണ്ട് വ്യാപാരം ചെയ്യുവാൻ മടി കാണിച്ചതായിരുന്നു മടിയൻ പുത്രന്റെ അടുത്ത സ്വഭാവം (മത്താ.25:14-30). യജമാനന്റെ താലന്ത് വിഭജനത്തിന്റെ മാനദണ്ഡം അവനവന്റെ പ്രാപ്തി പോലെ എന്നതാണ് (25:15). ദാസന്മാരുടെ പ്രാപ്തി നന്നായി അറിവുള്ള യജമാനനാണ് അഞ്ച്, രണ്ട്, ഒന്ന് എന്നീ ക്രമത്തിൽ താലന്ത് വിഭജിച്ചു നൽകിയത്. എന്നാൽ ഒരു താലന്ത് ലഭിച്ച ദാസൻ താൻ അതുകൊണ്ട് വ്യാപാരം ചെയ്യാതിരുന്നതിന്റെ കാരണം യജമാനന്റെ അനീതി നിറഞ്ഞതും കാർക്കശ്യവുമായ സ്വഭാവ ദൂഷ്യം കൊണ്ടാകുന്നു എന്നാണ് താൻ വിശദമാക്കുന്നത് (25:26). യജമാനൻ അവനെ വിളിക്കുന്ന പേര് ദുഷ്ടനും മടിയനുമായ ദാസനേ എന്നത്രെ. യജമാനൻ നൽകിയ താലന്ത് വ്യാപാരം ചെയ്യുവാൻ മടി കാണിച്ചത് അഞ്ചും രണ്ടും താലന്ത് ലഭിച്ചവരുടെ താലന്ത് വ്യാപാരത്തെ കാണുമ്പോഴുള്ള അസൂയ ആകാം. അല്ലെങ്കിൽ യജമാനൻ നൽകിയ ഒരു താലന്തിനെക്കാൾ സ്വന്ത സാമർത്ഥ്യം, വിദ്യാഭ്യാസം, ആൾബലം, ധന മഹിമ എന്നിവകൊണ്ടൊക്കെ വ്യാപാരം ചെയ്ത് ലാഭമുണ്ടാക്കുവാനുള്ള വ്യഗ്രത കൊണ്ടും ആകാം. യജമാനൻ നൽകിയ താലന്ത് വ്യാപാരം ചെയ്യാതെ സ്വന്ത കഴിവും സാമർത്ഥ്യവും ഉപയോഗിച്ച് വ്യാപാരം ചെയ്ത് യജമാനന്റെ മുമ്പിൽ ചെന്ന് നിൽപ്പാൻ കഴിയുന്നതല്ല. യജമാനൻ നൽകിയത് വ്യാപാരം ചെയ്യുവാൻ മടി കാണിച്ചവന്റെ അന്ത്യം: “എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് തള്ളിക്കളവീൻ. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും” (മത്താ.25:30). താലന്തുകളുടെ വ്യാപാരത്തിൽ മടിയൻ പുത്രന്മാരാകാതെ താലന്തുകൾ വ്യാപാരം ചെയ്ത് നല്ലവനും വിശ്വസ്തനുമായ ദാസന്മാരായിത്തീരാം.
പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മുമ്പോട്ടു പോകുവാൻ കഴിയാതെ മടിച്ചു പിന്മാറിപ്പോകുന്ന മടിയന്മാരാണ് മറ്റൊരു ഗണം. ലൂക്കോ. 9:62- “കലപ്പയ്ക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു”. ആഗ്രഹത്തോടും ആവേശത്തോടും കൂടെ ഇറങ്ങിപ്പുറപ്പെട്ടതാണ്. എന്നാൽ സാഹചര്യങ്ങൾ യാത്രയെ തടസ്സപ്പെടുത്തുന്നു (ലൂക്കോ. 9:57- 61).
ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മുമ്പോട്ടുള്ള ഗമനത്തെ തടസ്സപ്പെടുത്തുന്ന ഒരു ഘടകം. ലൂക്കോ. 9:58. തല ചായിക്കുവാൻ ഇടമില്ലാത്തവനെ അനുഗമിച്ചാൽ ഭാവി എന്താകും? എന്തു ലഭിക്കും എന്നുറപ്പില്ലാത്തതുകൊണ്ട് പിന്നാക്കം തിരിഞ്ഞു പോകുന്നവർ.
ലൗകീക ബന്ധങ്ങളുടെ സ്വാധീനവും അതോടൊപ്പം വന്നുചേരുന്ന ഭൗതീക കടപ്പാടുകളാണ് മറ്റു ചിലരുടെ യാത്രയെ പുറകോട്ട് പിടിക്കുന്നത് (ലൂക്കോ. 9:59). മുൻ ഗമനത്തിനു മടി കാണിക്കുവാൻ ചിലർക്ക് അത് മതിയായ കാരണമായിത്തീർന്നു. ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെ മുറിച്ചിട്ട് മുന്നേറുവാനുള്ള മടിയാണ് മറ്റു ചിലർക്ക് (ലൂക്കോ. 9:61).
ഒരുക്കപ്പെട്ട അത്താഴത്തിൽ ക്ഷണിക്കപ്പെട്ട പലർക്കും അതിൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന സംഭവം ലൂക്കോസ് വിവരിക്കുന്നു (ലൂക്കോ.14:15-20). ക്ഷണം ലഭിച്ചെങ്കിലും ഒരുവൻ മടിച്ച് അതിൽ പ്രവേശിപ്പാൻ കഴിയാഞ്ഞത് താൻ വാങ്ങിയ നിലം പോയി കാണുന്നതിനു വേണ്ടി സമയം ചെലവഴിപ്പാനാഗ്രഹിച്ചതുകൊണ്ടാണ് (14:18). ഇത് ലോക സ്നേഹത്തെ കാണിക്കുന്നു. മറ്റൊരുവൻ താൻ വാങ്ങിയ കാളയെ ശോധന ചെയ്യുന്നതിനു മുൻഗണന കൊടുത്ത് അത്താഴ സദ്യ നിഷേധിച്ചു (14:19). അതും ലോകത്തിലുള്ളതിനെ സ്നേഹിക്കുന്നതിനെയാണ് കാണിക്കുന്നത്. അടുത്ത വ്യക്തിയാകട്ടെ താൻ വിവാഹം കഴിച്ചതാണ് അത്താഴത്തിനു തടസ്സ കാരണമായത് (14:20). അത് ജഡ സ്നേഹത്തിന്റെ ഉദാഹരണമാണ്.
സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മടി കാണിച്ചും ഓരോ ഒഴികഴിവുകൾ പറഞ്ഞും ദൈവീക വിളി നിരസിച്ച് പിന്നാക്കം പോകുന്ന മടിയൻ പുത്രന്മാർക്ക് സ്വർഗ്ഗീയ പിതാവ് ഒരുക്കുന്ന സ്വർഗ്ഗീയ അനുഭവം പ്രാപിക്കുവാൻ കഴിയുകയില്ല. “ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു” (14:24). പൗലോസ് അപ്പോസ്തലനും ഖേദത്തോടെ പറയുന്നു : “ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ട് തെസ്സലോനിക്യയിലേക്കു പോയി” (2 തിമൊ. 4:10).
മഹാ പ്രതിഫലമുള്ള ധൈര്യം മടിയന്മാരായി തള്ളിക്കളയാതെ വിളിച്ച വിളിക്കനുസരണമുള്ളവരായി മുന്നേറാം. ആത്മ മണവാളൻ വരാറായി. മുടിയൻ പുത്രന്മാർക്കൊരു മടങ്ങിവരവ് ആവശ്യമുള്ളതുപോലെ മടിയൻ പുത്രന്മാർക്കും ഒരു മടങ്ങിവരവ് ആവശ്യമല്ലേ?.