പുനരുത്ഥാന ചിന്ത

മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരെയാണ് ലോകം മഹാന്മാരായി കണക്കാക്കുന്നത്. മഹാത്മാ ഗാന്ധിയും മദർ തെരേസയും ഏബ്രഹാം ലിങ്കനും ഒക്കെ മഹാന്മാരായത് അവർ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരായതു കൊണ്ടാണ്. എന്നാൽ അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് യേശുക്രിസ്തു! ക്രിസ്തു ജനിച്ചതും ജീവിച്ചതും മരിച്ചതും അടക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതും സ്വർഗ്ഗാരോഹണം ചെയ്തതും പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ അയച്ചു തന്നതും മടങ്ങിവരുന്നതും എല്ലാം മറ്റുള്ളവർക്കു വേണ്ടിയാണ്. അഥവാ തന്നിൽ വിശ്വസിക്കുന്നവർക്കു വേണ്ടിയാണ്. വിയറ്റ്നാം യുദ്ധത്തിൽ വീര മൃത്യു വരിച്ച ഒരു അമേരിക്കൻ പട്ടാളക്കാരന്റെ കഥയുണ്ട്. അദ്ദേഹം പട്ടാള വേഷത്തിൽ കൈയ്യിൽ തോക്കും പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചില്ലിട്ട ചിത്രം തന്റെ വീട്ടിൽ തൂക്കിയിട്ടിരുന്നു. അദ്ദേഹത്തിന്റെ ഏക മകളുടെ അഞ്ചാം ജന്മദിനം വന്നു. നാലാം ജന്മദിനത്തിൽ അവളുടെ ഡാഡി അവൾക്ക് നിരവധി സമ്മാനങ്ങൾ നൽകിയത് അവൾ ഓർത്തു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഭർത്താവ് നഷ്ടപ്പെട്ട ദു:ഖവും തന്റെ മകളുടെ ജന്മദിനത്തിൽ അവൾക്കൊരു സമ്മാനം നൽകുവാൻ ഡാഡി ഇല്ലാതായിപ്പോയല്ലോ എന്ന മനോവിഷമവും കൊണ്ട് ഹൃദയ നൊമ്പരത്തോടെ കഴിയുന്നു! മകൾ നേരേ ഡാഡിയുടെ ചില്ലിട്ട ചിത്രത്തിന്റെ മുമ്പിലെത്തി ചിത്രത്തെ നോക്കി ഹൃദയം തകർന്നു വിളിച്ചു; ഡാഡീ… എന്റെ പൊന്നു ഡാഡീ… ഇന്നെന്റെ ജന്മദിനമാണെന്നറിയില്ലേ? എനിക്കൊരു സമ്മാനവും ഇല്ലേ? എനിക്കൊരു സമ്മാനം തരൂ ഡാഡീ… ഒന്നും ശബ്ദിക്കാതെ അനങ്ങാതിരിക്കുന്ന ഡാഡിയുടെ ചിത്രത്തെ നോക്കി അവൾ അലറി വിളിച്ചു! ഡാഡീ… ഡാഡിയുടെ കൈയ്യിൽ തോക്ക് ഇല്ലേ? ആ തോക്കെടുത്ത് വെടിവെച്ച് ചില്ല് പൊട്ടിച്ചു ഇറങ്ങി വരൂ ഡാഡീ… വന്നിട്ട് എനിക്കൊരു സമ്മാനം വാങ്ങി തരൂ… അവൾ പലവട്ടം അലറി വിളിച്ചു പറഞ്ഞെങ്കിലും അവളുടെ ഡാഡി അതൊന്നും കേട്ടില്ല, ഇറങ്ങി വന്നുമില്ല. ലോകത്തിലെ സകല മഹാരഥന്മാരുടെയും കഥ ഇതുപോലെ തന്നെ. അവരൊക്കെ ചില്ലിട്ട കൂട്ടിലും സുഗന്ധമിട്ട കല്ലറയിലും ചേതനയറ്റ് കിടക്കുമ്പോൾ ലോക രക്ഷകനും ദൈവവും സാക്ഷാൽ മഹാത്മാവുമായ യേശുക്രിസ്തുവിന്റെ കഥ അതല്ല! അവിടുന്ന് കഷ്ടതയുടെയും മരണത്തിന്റെയും ചരിത്രത്തിന്റെയും ചില്ല് ഭേദിച്ച് പുറത്തു വന്നു. മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മത്തിനു സമീപം നിന്നുകൊണ്ട് ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡു ഇങ്ങനെ പറഞ്ഞു: ‘അല്ലയോ, മഹാത്മാവേ, ഇന്ന് മൂന്നാം ദിവസമല്ലേ? മൂന്നാം ദിവസം ക്രിസ്തു ഉയിർത്തെഴുന്നേറ്റല്ലോ!? അങ്ങും ഉയിർത്തെഴുന്നേറ്റു വരൂ…’ മഹാത്മാ ഗാന്ധി അത് കേട്ടില്ല. എന്നാൽ മൂന്നാം നാളിൽ റോമൻ ഭരണകൂടത്തിന്റെ അധികാര മുദ്രയെ തകർത്ത് യേശു ഉയിർത്തെഴുന്നേറ്റു! മരണത്തിനോ പാതാളത്തിനോ യേശുവിനെ അടക്കി വെയ്ക്കുക സാദ്ധ്യമല്ലായിരുന്നു! ലോകത്തിലെ സകല മഹാന്മാരെക്കാളും ശ്രേഷ്ഠ മഹാനാണ് യേശു ക്രിസ്തു. ‘ഇവൻ എത്ര മഹാൻ എന്നു നോക്കുവീൻ’ എന്നാണ് യേശുക്രിസ്തുവിനെ വിശുദ്ധ തിരുവചനം വിശേഷിപ്പിക്കുന്നത്. ലോകത്തിൽ മനുഷ്യനായി പിറന്ന എല്ലാവരും ജനിച്ചതുകൊണ്ടു മരിക്കുമ്പോൾ, മരിക്കുന്നതിനുവേണ്ടി ജനിച്ച ഏക വ്യക്തി ക്രിസ്തുവാണ്. ആ മരണമാകട്ടെ, സകല മനുഷ്യ വർഗ്ഗത്തിന്റെയും രക്ഷയ്ക്കു വേണ്ടിയും. കേവലം വർഷന്തോറുമുള്ള, നിരർത്ഥകമായ ആചാരാനുഷ്ഠാനങ്ങളിലല്ല പ്രത്യുത മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ കർത്താവിലുള്ള വിശ്വാസവും ആശ്രയവും പ്രത്യാശയും സ്നേഹവും നന്ദിയും സ്തുതി സ്തോത്രവും എല്ലാംകൂടി ചേർന്നു ദിനേനയുള്ള ആരാധനയാണ് വീണ്ടെടുക്കപ്പെട്ട ദൈവജനത്തിനുള്ളത്.
ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരവും മുഖമുദ്രയുമാണ് യേശുവിന്റെ പുനരുത്ഥാനം. “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാണ്മീൻ” എന്നു ദൂതൻ പറഞ്ഞ സാക്ഷ്യത്തിന്റെ പ്രത്യക്ഷ തെളിവാണ് യെരുശലേമിൽ ഇന്നും തുറന്നു കിടക്കുന്ന യേശുവിന്റെ കല്ലറ. അതെ, മരണത്തെയും തോൽപ്പിച്ച് ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്ന യേശു എത്ര മഹാൻ!!!