പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 1)

“മാനസാന്തരത്തിന്റെയും സ്നാനത്തിന്റെയും ഉപദേശങ്ങൾ നൽകിയതുപോലെ തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കണമെന്നും ശിഷ്യന്മാരോട് പറഞ്ഞിട്ടാണ് ഈ ലോകത്തിൽ നിന്നും കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തത്. കർത്താവ് വ്യക്തമായും പ്രത്യേകമായും പറഞ്ഞ ഒരു കാര്യമാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കാത്തിരിക്കണം എന്നത്”
പരിശുദ്ധാത്മ നിറവിനെക്കുറിച്ച് ചില ക്രൈസ്തവ സഭകൾ വ്യത്യസ്തമായ ചിന്തകളും പഠിപ്പിക്കലുകളും അനുവർത്തിച്ചു പോരുന്നതായി നമുക്ക് അറിയാം. പരിശുദ്ധാത്മ നിറവ് അത്യന്താപേക്ഷിതമായ ഒന്നല്ല; വേണമെങ്കിൽ പ്രാപിക്കാം വേണ്ടെങ്കിൽ പ്രാപിക്കണ്ട എന്ന നിലയിൽ പലരും ഈ വിഷയം പഠിപ്പിക്കുന്നു. മറ്റു ചിലരാകട്ടെ, പരിശുദ്ധാത്മാഭിഷേകം ആദ്യ നൂറ്റാണ്ടിലെ അപ്പോസ്തലന്മാരുടെ കാലഘട്ടങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്; ഇന്നില്ല, അത് നിന്നു പോയി എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലെ വിശേഷാൽ ആത്മീയ ജീവിതത്തിന്റെ ഏത് കാര്യത്തെക്കുറിച്ചുമുള്ള ആത്യന്തികമായ ഉത്തരം ദൈവചനത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നതും ലഭിക്കേണ്ടതും. അതുകൊണ്ടു തന്നെ ഈ വിഷയം സംബ്ബന്ധിച്ച് തിരുവചനത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്നു പരിശോധിക്കാം. “പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പീൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു” (അപ്പൊ.പ്രവ. 2:38,39). പെന്തക്കോസ്ത് നാളിലുണ്ടായ പരിശുദ്ധാത്മ പകർച്ചയെ തുടർന്ന് ഓടിക്കൂടിയ പുരുഷാരത്തോട് അപ്പൊസ്തലനായ പത്രൊസ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് പ്രസ്താവിച്ച കാര്യങ്ങളാണ് ഈ വേദഭാഗത്ത് നാം കാണുന്നത്. ദൈവസഭയുടെ അടിസ്ഥാനോപദേശങ്ങളാണ് ഈ വേദഭാഗങ്ങളിൽ കാണുന്നതെങ്കിലും അതിലെ 3 ആത്മീയ ഉപദേശ സത്യങ്ങൾ ഇവിടെ പഠന വിധേയമാക്കാം.
1. മാനസാന്തരം, 2. സ്നാനം, 3. പരിശുദ്ധാത്മ നിറവ്.
1. മാനസാന്തരം (Repentance)
എങ്ങനെയാണ് മാനസാന്തരപ്പെടുന്നത് എന്നും മാനസാന്തരത്തിന്റെ ആവശ്യകത എന്താണെന്നും തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവവചനം പറയുന്നു: ‘മാനസാന്തരപ്പെടാഞ്ഞാൽ എല്ലാവരും അങ്ങനെ തന്നെ നശിച്ചു പോകും’. എങ്ങനെയാണ് മാനസാന്തരപ്പെടുന്നത് എന്ന് തിരുവചനത്തിൽ വ്യക്തമാക്കുന്നുണ്ട്. “യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും” (റോമ.10:9). രക്ഷിക്കപ്പെടുന്നത് ആവശ്യമാണെന്നും രക്ഷിക്കപ്പെടേണ്ടത് എങ്ങനെ എന്നും ഇവിടെ വ്യക്തമാക്കുന്നു.
2. സ്നാനം
സ്നാനപ്പെടേണ്ടത് ആവശ്യമാണെന്നും സ്നാനപ്പെടേണ്ടത് എങ്ങനെ എന്നും ദൈവവചനം പഠിപ്പിക്കുന്നുണ്ട്. “യേശു അടുത്തു ചെന്ന്: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു” (മത്തായി 28:18,19). യേശു ക്രിസ്തു തന്റെ ശിഷ്യന്മാരോട് അവസാനമായി അറിയിച്ച ഈ കല്പനയിൽ ‘നിങ്ങൾ പുറപ്പെട്ട് സകല ജാതികളെയും പഠിപ്പിച്ച് ശിഷ്യരാക്കിയും വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുകയും ചെയ്യണമെന്ന്’ വ്യക്തമായി പറഞ്ഞിരിക്കുന്നു.
3. പരിശുദ്ധാത്മാവ്
മാനസാന്തരത്തിന്റെയും സ്നാനത്തിന്റെയും ഉപദേശങ്ങൾ നൽകിയതുപോലെ തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കണമെന്നും ശിഷ്യന്മാരോട് പറഞ്ഞിട്ടാണ് ഈ ലോകത്തിൽ നിന്നും കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തത്. “…. നിങ്ങൾ യെരുശലേമിൽ നിന്ന് വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം”(അപ്പൊ.പ്രവ.1:4). അങ്ങനെ കാത്തിരുന്ന് കർത്താവിന്റെ വാഗ്ദത്തമാകുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനുവേണ്ടി കാത്തിരുന്ന ശിഷ്യന്മാരുടെമേൽ ആണ് പെന്തക്കോസ്തു നാളിൽ പരിശുദ്ധാത്മാവ് പകരുവാനിടയായത്. കർത്താവ് വ്യക്തമായും പ്രത്യേകമായും പറഞ്ഞ ഒരു കാര്യമാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കാത്തിരിക്കണം എന്നത്. പരിശുദ്ധാത്മാവ് എന്ന ആ വാഗ്ദത്തം പ്രാപിക്കുന്നതിനായി ശിഷ്യന്മാർ കാത്തിരുന്നതായി സംശയമെന്യേ നമുക്ക് മനസ്സിലാക്കാൻ കഴിയും.
1. രക്ഷിക്കപ്പെടുക അഥവാ മാനസാന്തരപ്പെടുക.
ഇത് വിശ്വാസത്താൽ (By faith) നമ്മിലുണ്ടാകേണ്ട ഒരു കാര്യമാണ് (റോമ. 9:10).
2. സ്നാനം
മാനസാന്തരപ്പെട്ട/രക്ഷിക്കപ്പെട്ട ഒരാൾ പ്രവർത്തിയാൽ ചെയ്യേണ്ട ഒരു ശുശ്രൂഷയാണ് സ്നാനം. മറ്റുള്ളവർ കാൺകെ, പരസ്യമായി യേശുക്രിസ്തുവിനെ സാക്ഷീകരിക്കുന്ന (ജലത്തിൽ) ഒരു ശുശ്രൂഷ.
3. പരിശുദ്ധാത്മാവ്
പരിശുദ്ധാത്മാവ് സ്വായത്തമാകുന്നത് കാത്തിരുന്ന് പ്രാപിക്കുന്നതിലൂടെയാണ്. ഈ മൂന്നു കാര്യങ്ങളിലും ഉണ്ടാകുന്ന പ്രക്രിയകൾ യഥാക്രമം മാനസാന്തരം-വിശ്വാസത്താൽ (By faith), സ്നാനം-പ്രവർത്തിക്കുക (Action), പരിശുദ്ധാത്മാഭിഷേകം-പ്രാപിക്കുക (Receive) എന്നിവയാണ്. ഇന്ന് പലരും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യം പരിശുദ്ധാത്മാവ് ചിലർക്കു വേണ്ടി മാത്രം നൽകപ്പെടുന്ന ഒന്നായിട്ടാണ്. അഥവാ പരിശുദ്ധാത്മാഭിഷേകം പ്രത്യേകമായ ചില ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെടുന്നവർക്കുവേണ്ടി മാത്രമാണ് എന്നാണ് പലരും ചിന്തിക്കുന്നത്. ഇത് എല്ലാവരും പ്രാപിക്കേണ്ടതോ പ്രാപിക്കാവുന്നതോ അല്ലാ എന്നും അവർ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിനെ നിർബ്ബന്ധമായി പ്രാപിക്കേണ്ടതില്ല എന്നു വാദിക്കുന്നവരും വിശ്വാസ ഗോളത്തിൽ കുറവല്ല.
മറ്റൊരു ചിന്താഗതി, മാനസാന്തരപ്പെടുമ്പോൾ അഥവാ രക്ഷിക്കപ്പെടുമ്പോൾ തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതുകൊണ്ട് പിന്നെയുമൊരു അഭിഷേകം ഇല്ല എന്നതാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തെക്കുറിച്ച് തിരുവചനത്തിൽ എന്താണ് പറയുന്നതെന്ന് പഠിക്കേണ്ടതുണ്ട്. ചില ചോദ്യങ്ങളിലൂടെയും മറു ചോദ്യങ്ങളിലൂടെയും ഈ വിഷയം തിരുവചനത്തിൽ നിന്നും ഗ്രഹിക്കുവാൻ കഴിയും.
1. പരിശുദ്ധാത്മാഭിഷേകം അനിവാര്യമാണോ? തീർച്ചയായും, പരിശുദ്ധാത്മാഭിഷേകത്തിന്റെ നിറവ് അനിവാര്യമാണ് എന്നു തന്നെയാണ് ഒറ്റവാക്കിലുള്ള മറുപടി.
2. പരിശുദ്ധാത്മാഭിഷേകം അനിവാര്യമാണ് എന്നു പറയാൻ എന്താണ് കാരണം?
രക്ഷിക്കപ്പെടുക എന്നതും സ്നാനപ്പെടുക എന്നതും അനിവാര്യമാണെങ്കിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുന്നത് അനിവാര്യമല്ല എന്നു പറയാൻ എന്താണ് കാരണം? രക്ഷയും സ്നാനവും നിർബ്ബന്ധമായ കാര്യമാണെങ്കിൽ പരിശുദ്ധാത്മാഭിഷേകം എന്തുകൊണ്ട് നിർബ്ബന്ധമല്ലാതായിത്തീരുന്നു?
പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവർ തെറ്റ്/പാപം ചെയ്തതായി കാണുന്നുണ്ടല്ലോ പിന്നെ പരിശുദ്ധാത്മാഭിഷേകത്തിന്റെ അർത്ഥം എന്താണ് എന്നാണ് പലരുടെയും സംശയവും ചോദ്യവും. രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരും പാപം ചെയ്തിട്ടില്ലേ? അതുകൊണ്ട് രക്ഷ രക്ഷയല്ലാതായിത്തീരുമോ? സ്നാനപ്പെട്ടവർ പാപം ചെയ്തതു കൊണ്ട് സ്നാനം സ്നാനം അല്ലാതായി മാറുമോ? രക്ഷിക്കപ്പെട്ടവർ പാപം ചെയ്താൽ അതിന്റെ ശിക്ഷ അവരുടെ മേൽ വരുമെന്നുള്ളത് ദൈവ വചനത്തിൽ വളരെ ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ട് രക്ഷ ആവശ്യമില്ല എന്നു വരുന്നില്ല. സ്നാനപ്പെട്ടവർ പാപം ചെയ്താൽ പാപത്തിന്റെ ശിക്ഷ ലഭിക്കുമെന്ന് തിരുവചനം പറയുന്നു. അത്തരത്തിൽ ശിക്ഷ വരുന്നതുകൊണ്ട് സ്നാനം വേണ്ട എന്ന ചിന്ത യുക്തിസഹമല്ല. രക്ഷയും സ്നാനവും നിശ്ചയമായും ആവശ്യമാണ്. പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവർ പാപം ചെയ്തതുകൊണ്ട് പരിശുദ്ധാത്മാഭിഷേകവും നിറവും വേണ്ട എന്നു പറയുന്നതും ഭോഷത്വമാണ്. മറിച്ച് അവർക്ക് അതിന്റെ ശിക്ഷ ലഭിക്കും. ചില ഉദാഹരണങ്ങളിൽക്കൂടി ഈ വിഷയം കൂടുതൽ വ്യക്തമാക്കാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടല്ലോ. അപകട സാദ്ധ്യതയുള്ളതാണ് വാഹനം എന്നു കരുതി വാഹനം ഓടിക്കാതിരിക്കയോ വാഹനത്തിൽ യാത്ര ചെയ്യാതിരിക്കുകയോ ചെയ്താൽ വാഹനത്തിന്റെ ഉദ്ദേശം സഫലീകരിക്കപ്പെടുന്നില്ല. ഒരു സ്ഥലത്തു നിന്നും മറ്റൊരു ദൂരസ്ഥലത്തേക്ക് പോകുവാൻ വാഹനത്തെ ആശ്രയിച്ചേ മതിയാകൂ. അതാണ് വാഹനത്തിന്റെ ആവശ്യകതയും പ്രയോജനവും. വിമാനങ്ങളും അപകടത്തിൽപ്പെടുന്നില്ലേ? അതുകൊണ്ട് ആരും വിമാന യാത്ര നിർത്തിക്കളയുന്നില്ല. വിമാന യാത്രയുടെ ഉദ്ദേശം സഫലീകൃതമാകണമെങ്കിൽ അതിൽ യാത്ര ചെയ്യുക തന്നെ വേണം. അതുപോലെ, പാപം/തെറ്റു ചെയ്തു എന്ന കാരണത്താൽ ദൈവം മനുഷ്യർക്ക് നൽകിയിരിക്കുന്ന ഉപദേശ സത്യങ്ങളിൽ നിന്ന് പിന്മാറാനോ അത് വേണ്ടെന്നു വയ്ക്കാനോ ആർക്കും അവകാശവും അധികാരവുമില്ല. ഉപദേശ വിഷയങ്ങൾ പാലിക്കാതെ വീഴ്ച വരുത്തുന്നവർ അതിന്റെ ഉദ്ദേശം നേടിയെടുക്കാൻ കഴിയാതെ ശിക്ഷാ യോഗ്യരായിത്തീരും എന്നതാണ് പരണിത ഫലം.
മിലിറ്ററിയിൽ എല്ലാവർക്കും ചേരാൻ സാധിച്ചുവെന്ന് വരില്ല. എല്ലാ പരിശോധനകളും നടത്തി യോഗ്യത ലഭിച്ചെങ്കിൽ മാത്രമേ പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കുകയുള്ളൂ. പട്ടാളത്തിൽ ചേർന്നു കഴിഞ്ഞാൽ പട്ടാള നിയമങ്ങൾ കർശനമായി പാലിച്ചിരിക്കണം. പട്ടാളത്തിൽ ചേരണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടത്തിൽപ്പെട്ട കാര്യമാണ്. എന്നാൽ സ്വയം തീരുമാനമെടുത്തു പട്ടാളത്തിൽ ചേർന്നു കഴിഞ്ഞാൽ പട്ടാള നിയമങ്ങൾ അനുസരിപ്പാൻ ബാദ്ധ്യസ്ഥരാണ്. ഇതുപോലെ രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് ദൈവമക്കളായിത്തീരുന്നവർ ക്രിസ്തുവിന്റെ സൈന്യത്തിലെ പടയാളികളാണ്. ഹൃദയം തുറന്ന് യേശുവിനെ രക്ഷകനായി സ്വീകരിക്കുമ്പോഴാണ് ദൈവമക്കളായിത്തീരുന്നത്. എത്രയോ ആളുകളാണ് ഇത് ആവശ്യമില്ല എന്നു പറഞ്ഞ് തിരസ്കരിക്കുന്നത്? എന്നാൽ യേശുക്രിസ്തുവിന്റെ സൈന്യത്തിലെ പടയാളികളായിത്തീരുന്നവർ ക്രിസ്തുവിന്റെ ഉപദേശങ്ങളാകുന്ന നിയമങ്ങളും അനുഷ്ഠിക്കുവാൻ ബാദ്ധ്യസ്ഥരാണ്. അതിൽ ഒന്നത്രെ പരിശുദ്ധാത്മ നിറവ് എന്നത്. അതിനാൽത്തന്നെ പരിശുദ്ധാത്മാവിന്റെ നിറവിലുള്ള ജീവിതം അനിവാര്യമാണ്.