വചന ചിന്ത

വിശുദ്ധ വേദപുസ്തകത്തിലെ പഴയനിയമ വ്യക്തിത്വങ്ങളിൽ പലതുകൊണ്ടും വ്യത്യസ്തത പുലർത്തുന്ന മഹൽ വ്യക്തിത്വമണ് യോസേഫ് എന്ന് നമുക്ക് അറിയാം. ധാരാളം പ്രയാസ പ്രതിസന്ധികളിലൂടെ കടന്നു ഒടുവിൽ ഈജിപ്തിൻ്റെ പ്രധാനമന്ത്രിപദത്തിൽ എത്തിച്ചേർന്ന യോസേഫിൻ്റെ അനുഭവ ചരിത്രം. ഹൃദയ വിങ്ങലോടെ അല്ലാതെയും മിഴികൾ നനയാതെയും നമുക്ക് വായിച്ച് തീർക്കാൻ കഴിയില്ല.
ചില വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ പെൻസിൽവാനിയയിലെ ലാൻകാസ്റ്ററിൽ ആമിഷ് ജനത നടത്തുന്ന സൈറ്റ് &സൗണ്ട് (Sight&sound) ഷോയിൽ യോസേഫിനെ കുറിച്ച് അവർ നടത്തിയ അവതരണം കണ്ടത് ഓർക്കുന്നു. അത്യാധുനികമായ ഇലക്ട്രോണിക്സ്, ഡിജിറ്റൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു കൂട്ടം കലാകാരൻമാർ വിശുദ്ധ വേദപുസ്തകത്തിലെ കഥാപാത്രങ്ങളെ തനിമയോടെ അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാമാണിത്. നോഹ, അബ്രഹാം, യിസഹാക്ക്, മോശെ, ദാവീദ്, ഇയ്യോബ്, ശലോമോൻ, എസ്തേർ തുടങ്ങിയവരുടെ ഒക്കെ ചരിത്രം ഈ ഓപ്പൺ തിയേറ്ററിൽ അവതരിപ്പിക്കാറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്ന വിവിധ ഭാഷക്കാരും ദേശക്കാരും ഒന്നിച്ചിരുന്ന് ഈ ഷോ കാണുന്നു .
ഒരിക്കൽ എൻ്റെ അമേരിക്കൻ യാത്രയിൽ ചില സ്നേഹിതന്മാരോടൊപ്പം ഞാൻ ഈ സ്ഥലത്ത് എത്തിയത് ഓർക്കുന്നു അന്ന് അവിടെ പ്രദർശിപ്പിച്ചത് യോസേഫിന്റെ ചരിത്രമായിരുന്നു. അദ്ദേഹത്തെ സഹോദരന്മാർ മിദ്യാന്യ കച്ചവടക്കാർക്ക് വിൽക്കുന്നതും ദയാവായ്പിനായി സഹോദരന്മാരെ
തിരിഞ്ഞുനോക്കി,തിരിഞ്ഞുനോക്കി മിദ്യാന്യ കച്ചവടക്കാർക്കെപ്പം നിസ്സഹായനായി നടന്നു പോകുന്നതും. പോത്തിഫെറിന്റെ വീട്ടിൽ അടിമപ്പണി ചെയ്യുന്നതും അയാളുടെ ഭാര്യ അവനെ കുറ്റം ചുമത്തി ജയിലിൽ ആക്കുന്നതും ജയിലിൽ കിടന്ന് അപ്പനെ ഓർത്തു കരയുന്നതും അവസാനം മന്ത്രി കസേരയിലേക്ക് ഉയർത്തപ്പെട്ട യോസേഫിന്റെ മുൻപിൽ തന്നെ പകച്ച സഹോദരന്മാർ വന്ന മുട്ടുകുത്തി നിന്ന്
‘യജമാനനേ’ എന്ന് വിളിക്കുന്നതും ഒക്കെ കൺമുമ്പിൽ കണ്ടപ്പോൾ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന ആളുകളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. സ്വാഭാവികമായും എൻ്റെയും മിഴികൾ ഈറനണിഞ്ഞു.
മനുഷ്യത്വത്തിനും ഹൃദയ നൊമ്പരങ്ങളൾക്കും അനുകമ്പയ്ക്കും ദേശ ഭാഷ കാല വ്യത്യാസമില്ലെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. യോസേഫിന്റെ ചരിത്രം പിതാാവിന്റെ ഇഷ്ട പുത്രൻ, അടിമ ബാലൻ, ജയിൽപുള്ളി, മിസ്രയീമിലെ പ്രധാനമന്ത്രി എന്നിങ്ങനെ നാലായി തിരിക്കാം.
പിതാവിന്റെ ഇഷ്ട പുത്രനെന്ന നിലയിൽ അപ്പൻ അവനു നൽകിയ വിശിഷ്ട അങ്കി അവന്റെ സഹോദരൻമാർ ഊരി എടുത്തു, മിദ്യാന്യാ കച്ചവടക്കാരുടെ കയ്യിൽ നിന്ന് അടിമ ബാലനായി പോത്തിഫേർ അവനെ വിലകൊടുത്ത് വാങ്ങി വീട്ടിൽ ജോലിക്കാരനായി നിർത്തിയപ്പോൾ സ്വാഭാവികമായും അയാൾ അവനു ധരിപ്പാൻ ഒരു അങ്കി കൊടുത്തു അധികം താമസിയാതെ പോത്തിഫറിന്റെ ഭാര്യ അത് ഊരി എടുത്തു.
യോസഫിനു പിന്നീട് കിട്ടിയത് ജയിൽ വസ്ത്രമായിരുന്നു നിരപരാധിയായ തന്നെ പോത്തിഫേറിന്റെ ഭാര്യ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കി അവിടെവെച്ച് അവനു ജയിൽ പുള്ളികൾ ധരിക്കുന്ന വസ്ത്രം കിട്ടി.
എന്നാൽ സ്വർഗ്ഗത്തിലെ ദൈവം ഭരണാധികാരിയായ ഫറവോനെക്കൊണ്ട് അവൻെറ ജയിൽ വസ്ത്രം മാറ്റി രാജ വസ്ത്രം ധരിപ്പിച്ച് കൊട്ടാരത്തിൽ എത്തിച്ചു.
ഹോ! ദൈവത്തിൻറെ പ്രവർത്തികൾ എത്ര അതിശയവും അത്ഭുതവും അഗോചരവും അത്രേ!
സ്നേഹിതരേ, നിങ്ങൾക്ക് ദർശനം നൽകിയത് ദൈവമാണെങ്കിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ആ ദർശനം സമാപ്തിയിൽ എത്തിക്കുവാൻ ദൈവം ശക്തൻ തന്നെ.
നാ ഇപ്പോൾ കടന്നു പോകുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഒരു ദൈവിക സന്ദേശം നിങ്ങൾക്ക് കൈമാറുവാൻ അത്രേ ഞാൻ ഇത് എഴുതുന്നത്.
നോക്കൂ, യോസേഫ് ജീവിച്ച കാലഘട്ടത്തിൽ എഴുതപ്പെട്ട ബൈബിൾ അവന്റെ കയ്യിൽ ഇല്ലായിരുന്നു, അന്നു സഭയില്ല സഭാംഗത്വം ഇല്ല അവൻ ആയിരുന്ന ദേശത്ത് ആരാധനയില്ല പ്രസംഗികരോ പ്രബോധകൻ മാരോ ഇല്ലാ കുറ്റം കണ്ടുപിടിക്കുവാനും ഗുണദോഷിക്കുവാനും ആളില്ല. തിരുത്തുവാനും മുടക്കുവാനും ആരുമില്ല. എന്നിട്ടും എന്തുകൊണ്ട് യോസേഫ് വിശുദ്ധി സൂക്ഷിച്ചു ദൈവ പ്രമാണം കാത്തു? എന്തുകൊണ്ട് എന്നു യോസേഫിനോടു ചോദിച്ചാൽ ഒറ്റ മറുപടി “ഞാൻ ദൈവത്തെ ഭയപ്പെടുന്നു ” എന്നതായിരിക്കും. സ്നേഹിതരേ, യുവാക്കളേ ആരും നമ്മെ കാണാത്തപ്പോഴും ദൈവം നമ്മെ കാണുന്നു എന്ന ബോധം നമുക്കുണ്ടോ? സഭാ പരിപാലകരും മേൽനോട്ടക്കരും അരികിൽ ഇല്ലാത്തപ്പോഴും അവർ ആരും നമ്മെ കാണാത്തപ്പോഴും ജീവിതവിശുദ്ധി സൂക്ഷിപ്പാൻ നമുക്ക് കഴിഞ്ഞോ, ദൈവത്തോട് വിശ്വസ്തരായിരിപ്പാൻ സാധിച്ചുവോ? ആരാധനാലയങ്ങൾ അടയ്ക്കപ്പെട്ടപ്പോഴും ദൈവദാസൻ മാരുടെയോ സഹവിശ്വാസികളുടെയോ സാന്നിധ്യം ഇല്ലാതിരുന്നപ്പോഴും എൻ്റെ ആരാധനയും വചന ധ്യാനവും മുടങ്ങിയില്ലെന്ന് നമുക്ക് പറയാൻ കഴിയുമോ?
അതെ, ഈ പ്രതിസന്ധി കാലഘട്ടം നാമും നമ്മുടെ ദൈവവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്ന ദിനങ്ങളായി മാറട്ടെ.
ആരെങ്കിലും നമ്മെ സൂപ്പർവൈസ് ചെയ്യുവാനും കുറ്റം കണ്ടു പിടിക്കുവാനും ഉള്ളപ്പോൾ മാത്രമല്ല, എന്നെ ആരും കാണാത്തപ്പോഴും “ഞാൻ ദൈവത്തെ ഭയപ്പെടുന്നു ” അതുകൊണ്ട് എനിക്ക് പാപം ചെയ്യുവാൻ കഴിയില്ല എന്നു നമുക്ക് ധൈര്യത്തോടെ പറയുവാൻ കഴിയട്ടെ. മനുഷ്യനെ ശങ്കയും ദൈവത്തെ ഭയവും ഇത് രണ്ടും നമുക്ക് ആവശ്യമാണ്. എന്നാൽ നമ്മെ നിയന്ത്രിക്കേണ്ടത് മനുഷ്യ ശങ്കയേക്കാൾ ദൈവഭയം ആയിരിക്കണം.