മതം മാറ്റം: ഓർഡിനൻസുമായി കർണാടക

ബെംഗളൂരു: നിർബന്ധിത മതം മാറ്റം തടയാനുള്ള നടപടിയുമായി കർണാടക സർക്കാർ. ഇതു സംബ്ബന്ധിച്ചുള്ള ബിൽ ഓർഡിനൻസ് ആയി പ്രാബല്യത്തിൽ വരുത്താനാണ് കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഗവർണർ ഒപ്പിട്ടാൽ ഉടൻ വിജ്ഞാപനം ഇറക്കും. മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്കു 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഉൾപ്പടെ കർശന വ്യവസ്ഥകളുള്ള ‘മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ’ എന്ന പേരിൽ കഴിഞ്ഞ ഡിസംബറിലാണു ബിജെപി സർക്കാർ നിയമസഭയിൽ പാസാക്കിയത്. നിർബന്ധിത മതം മാറ്റമുണ്ടായാൽ കോടതിക്കു വിവാഹം അസാധുവാക്കാം, മതം മാറുന്നവർ 30 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിക്കണം, സമ്മർദ്ദം ചെലുത്തി മതം മാറ്റുന്നവർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, കൂട്ട മതം മാറ്റങ്ങളിൽ കലക്ടർക്കു കേസെടുക്കാം, മതം മാറ്റ കേസുകൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കില്ല തുടങ്ങി ഒട്ടേറെ വ്യവസ്ഥകളുള്ള ബില്ലിനെ ക്രൈസ്തവ സഭകൾ ശക്തമായി എതിർക്കുന്നു.
–മലയാള മനോരമ