കേരളം സമ്പൂർണ അടച്ചിടലിൽ നിന്ന് ഭാഗികമായി മാറുന്നു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധങ്ങൾക്ക് അടിമുടി മാറ്റം വരുത്തി കേരള സർക്കാർ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 40 പേർക്കാണ് പ്രവേശനാനുമതി. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 40 പേർ. വിസ്തീർണം കുറഞ്ഞ മേഖലകളിൽ എണ്ണം ആനുപാതികമായി കുറയ്ക്കണം. മരണ–വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമായിരിക്കും ലോക്ക്ഡൗൺ. ടിപിആർ അനുസരിച്ചുള്ള നിയന്ത്രണത്തിലും മാറ്റം വരുത്തി. ഒരു തദ്ദേശസ്ഥാപനത്തിൽ ആയിരം പേരിൽ പരിശോധന നടത്തുന്നതിൽ പത്ത് പേർ രോഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയിൽ ആറു ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് (മൈക്രോ കണ്ടെയ്ന്റ്മെന്റ്) വിലയിരുത്തൽ.രോഗികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടി നിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.