മതപരിവർത്തന ആരോപണം

സിദ്ധാർത്ഥ് നഗർ/യു.പി: ഉത്തർപ്രദേശിൽ ഒരു ക്രിസ്ത്യൻ സ്‌കൂളിലെ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ മതപരിവർത്തനം ആരോപിച്ച് പോലീസ് കേസെടുത്തു. തദ്ദേശീയരായ ഗോത്രവർഗത്തിൽപ്പെട്ടവരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബൻസിയിൽ ഇറ്റോൺ (Eton) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഡി. എസ് ദാസനും ടീച്ചിംഗ് സ്റ്റാഫിലെ 55 പേർക്കുമെതിരെയാണ് കേസ്. ഒക്‌ടോബർ 29 ഞായറാഴ്ച നടന്ന പ്രാർത്ഥനാ യോഗത്തെ മതപരിവർത്തന പ്രവർത്തനമെന്ന് തെറ്റായി ആരോപിച്ചുകൊണ്ടുള്ള പരാതി പോലീസിനു ലഭിച്ചതിനെ തുടർന്ന് പിറ്റേന്നു തന്നെ (ഒക്ടോബർ 30) ഉത്തർപ്രദേശ് സർക്കാർ നടപ്പിലാക്കിയ (2021ൽ) മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ബൻസി (Bansi) പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇത് തികച്ചും വ്യാജ കേസാണ്. ഞങ്ങൾ ആരെയും മതം മാറ്റിയിട്ടില്ല-ലേമാൻസ് ഇവാഞ്ചലിക്കൽ ചർച്ച് അംഗവും സ്കൂളിന്റെ മാനേജരുമായ ദാസൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന 2000 വിദ്യാർഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് തങ്ങൾക്കെതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കളക്ടറെയും അസുഖകരമായ സംഭവ വികാസങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കം മാനേജർ പറഞ്ഞു. സ്‌കൂളിനെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പ്രാദേശിക സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. തീവ്ര ഹിന്ദു സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ തെറ്റായ പരാതികൾ നൽകാൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് സ്ഥലത്തെ ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലാത്തതിനാൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും ദാസൻ പറഞ്ഞു. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ, അവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.