ശ്രീലങ്കയിൽ ആഭ്യന്തര കലാപം

കൊളംബോ: ശ്രീലങ്ക കലുഷിതം. പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ അഭ്യന്തര കലാപമായി മാറിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കയ്യേറി. വസതി വളഞ്ഞ് പതിനായിര കണക്കിനു പ്രതിഷേധക്കാർ. രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിനു പിന്നാലെയാണ് പ്രക്ഷോഭം. അതേസമയം പ്രസിഡന്റ് ഔദ്യോഗിക വസതി വിട്ടതായും സൈനിക കേന്ദ്രത്തിലേക്കു മാറിയെന്നും രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകരെ നേരിട്ട നിരവധി സുരക്ഷാ സൈനികർക്കു പരിക്കേറ്റു. പരിക്കേറ്റ മറ്റ് 33 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ സ്റ്റേഷനുകളിലും പ്രതിഷേധം. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പാർലമെന്റ് വിളിച്ചു ചേർക്കുവാനും സ്പീക്കറോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ധന ക്ഷാമം രൂക്ഷം. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ വലഞ്ഞ് ജനം. ഈ മാസം 18 വരെ സ്കൂളുകൾ അടച്ചു. കൊളംബോയിലേക്ക് ആയിരക്കണക്കിനാളുകൾ എത്തിക്കൊണ്ടിരിക്കുന്നു. റെയിൽ, റോഡ് ഗതാഗതം പ്രക്ഷോഭകർ ഏറ്റെടുത്തു. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കായിക താരങ്ങളും. ജനത്തിനൊപ്പമെന്ന് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും അരാജകത്വവും മൂലമാണ് ശ്രീലങ്കയിൽ ആദ്യം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.