പാക്കിസ്ഥാനിൽ ക്രിസ്ത്യൻ സഹോദരങ്ങൾക്കു വധശിക്ഷ

പാകിസ്ഥാനിലെ മതനിന്ദ നിയമത്തിനു ഇരയായി ഒരു പതിറ്റാണ്ടിലേറെ ജയിൽവാസം അനുഭവിച്ച രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു
ലാഹോര്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനിലെ മതനിന്ദ നിയമത്തിനു ഇരയായി ഒരു പതിറ്റാണ്ടിലേറെ ജയിൽവാസം അനുഭവിച്ച രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു. മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ചു ഒരു മുസ്ലീം വിശ്വാസി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 2011 മുതല്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷയാണ് ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞയാഴ്ച ശരിവെച്ചത്.
2018-ല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീലില്‍ കേസ് പരിഗണിക്കുകയായിരുന്നു. മതനിന്ദാപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ ഉത്തരവാദികള്‍ ഈ ക്രിസ്ത്യന്‍ സഹോദരന്മാരാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ട് കൂടിയാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകുവാനാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിൻ്റെ (ഇ.സി.എല്‍.ജെ) പദ്ധതി. കുപ്രസിദ്ധമായ മതനിന്ദാ നിയമം വഴി ക്രൈസ്തവരെ അന്യായമായി പീഡിപ്പിക്കുന്ന പ്രവണത പാകിസ്ഥാനില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തില്‍ ശരിയായ നിയമനടപടികള്‍ പോലും പാലിക്കാതെയാണ് മതനിന്ദ ആരോപിക്കപ്പെട്ടവരെ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുന്നത്. ദുരുപയോഗ സാധ്യതകള്‍ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍തന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക്ക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.
News Courtesy : International Christian Concern