ജപ്പാനിലെ സ്വവർഗ വിവാഹ നിരോധനം

ടോക്യോ: സ്വവർഗ വിവാഹ നിരോധനം (Ban on same sex marriage) ഭരണഘടനാ വിരുദ്ധമല്ലെന്ന് ജപ്പാൻ കോടതി. ഒസാക്ക ജില്ലാ കോടതിയാണ് സ്വവർഗ വിവാഹ നിരോധനം ശരിവച്ചത്. നിരോധനം ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. നിരോധനത്തിനെതിരെ മൂന്ന് സ്വവർഗ ദമ്പതികൾ നൽകിയ ഹർജി കോടതി തള്ളി. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഒരു മില്ല്യൺ ജപ്പാനീസ് യെൻ വീതം (7414 ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയത്. ഈ ആവശ്യം കോടതി നിരാകരിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ല എന്നാണ് ഒസാക്ക കോടതി നിരീക്ഷിച്ചത്.
സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാർച്ചിൽ സപ്പോറോയിലെ ഒരു കോടതി വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക്ക കോടതിയുടെ പുതിയ വിധി.
വിവാഹം എന്നത് ‘രണ്ട് ലിംഗത്തിലുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കേണ്ടത്’ എന്നാണ് ജപ്പാൻ ഭരണഘടനയുടെ നിർവചനം.
ജപ്പാനിലെ നിയമം അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുവാദമില്ല. പങ്കാളിയുടെ സ്വത്തുക്കൾ, അവർ ഒരുമിച്ച് താമസിക്കുന്ന വീട് പോലുള്ളവയിൽ നിയമപരമായ അനന്തരാവകാശം നേടാനും കഴിയില്ല. കൂടാതെ പങ്കാളിയുടെ കുട്ടികളുടെമേൽ രക്ഷാകർതൃ അവകാശങ്ങളും നിലനിൽക്കില്ല.
ജി 7 രാജ്യങ്ങളിൽ സ്വവർഗ വിവാഹം അനുവദിക്കാത്ത ഒരേയൊരു രാജ്യമാണ് ജപ്പാൻ. ജപ്പാനിലെ സ്വവര്‍ഗ്ഗ അനുരാഗികളുടെ കൂട്ടായ്മയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ കോടതി ഉത്തരവ്. എന്നാൽ, ടോക്യോ അടക്കം വിവിധ ഇടങ്ങളിൽ ഇവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. ഇത് ഒരുമിച്ച് താമസിക്കുന്നതിനും ആശുപത്രികളിൽ ലഭിക്കേണ്ട അവകാശങ്ങൾ കിട്ടുന്നതിനും ഇവർക്ക് ഇത് പ്രയോജനമാവും.