ചർച്ചുകൾ തകർക്കണം: പ്രമോദ് മുത്തലിക്

മൈസൂരു: കർണാടകയിലെ 500 അനധികൃത ക്രിസ്ത്യൻ ചർച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ നേതാവ് പ്രമോദ് മുത്തലിക്.
ഹിന്ദുക്കളെ നിർബന്ധിച്ച് ക്രിസ്ത്യാനികളിലേക്ക് പരിവർത്തനം ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസിങ് കർണാടകയിലും നടപ്പാക്കണം-സംസ്ഥാനത്തെ അനധികൃത ചർച്ചുകൾ പൊളിക്കാൻ സർക്കാരിനോട് മൈസൂരുവിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുത്തലിക് പറഞ്ഞു.
‘ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. ചതിച്ചും ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു മാർഗമേയുള്ളൂ, മതപരിവർത്തനത്തിനെതിരെ കർശനമായ നിയമം കൊണ്ടുവരിക. ഒപ്പം അനധികൃത ചർച്ചുകൾ ബുൾഡോസ് ചെയ്ത് പൊളിച്ചുകളയുക. കഴിഞ്ഞ വർഷങ്ങളിൽ അനധികൃതമായി നിർമിച്ച ചർച്ചുകളുടെ പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാർ സമാഹരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 500 ചർച്ചുകൾ ഞങ്ങൾ കണ്ടെത്തി. സർക്കാർ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, ഞങ്ങൾ അധികാരികളെ കണ്ട് പട്ടിക കൈമാറും. പള്ളികൾ പൊളിക്കണമെന്ന് ആവശ്യപ്പെടും’-പ്രമോദ് മുത്തലിക് പറഞ്ഞു.