പാസ്റ്റർ ജോൺ മാത്യുവിനും സഹപ്രവർത്തകർക്കും ജാമ്യം

ജാമ്പുവ: മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട മലയാളി പാസ്റ്റർ ജോൺ മാത്യുവിനും സഹപ്രവർത്തകർക്കും ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മാവേലിക്കര സ്വദേശിയായ പാസ്റ്റർ ജോൺ മാത്യു മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹനേദാൻ ഫെല്ലോഷിപ് സഭയുടെ സീനിയർ ശുശ്രൂഷകനും ഗുജറാത്ത് സ്റ്റേറ്റ് ഓവർസീയറും ദീർഘ വർഷങ്ങളായി സൂററ്റിലെ സഭാ ശുശ്രൂഷകനുമാണ്. മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിൽ മാൻപുർ എന്ന സ്ഥലത്തു ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് മതപരിവർത്തനം ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മതവർഗീയ വാദികൾ പോലീസ് സ്റ്റേഷൻ വളയുകയും നിർബന്ധമായി FIR രജിസ്റ്റർ ചെയ്യിപ്പിക്കുകയുമായിരുന്നു. ജംബുവായിൽ ഹിന്ദു മഹാസമ്മേളനം നടക്കുന്നതിനോടനുബന്ധിച്ച് വർഗീയവാദികൾ ജനക്കൂട്ടത്തെ ഇളക്കിവിട്ടു സുവിശേഷകർക്കെതിരെ ശക്തമായ സമ്മർദ്ദമാണ് പോലീസിലും കോടതിയിലും ഉണ്ടാക്കിയത്. സെഷൻസ് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചു. പോലീസ് സുവിശേഷകരെ കയറുകൊണ്ട് ബന്ധിച്ചാണ് തെളിവെടുപ്പുകൾക്കായി കൊണ്ടുപോയിരുന്നത്. ഭക്ഷണ സമയത്തുപോലും കെട്ടഴിക്കാൻ അനുവദിക്കാതെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തിയത്. ജാമ്യം ലഭിച്ചെങ്കിലും ഇന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ നാളെ മാത്രമേ ഇവരുടെ മോചനം നടക്കൂ. പ്രാർത്ഥിച്ച എല്ലാവർക്കും സഭയും സഹപ്രവർത്തകരും കുടുംബാംഗങ്ങളും നന്ദി പറഞ്ഞു.