മതപരിവർത്തന നിരോധന നിയമം
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിൻ്റെ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബന്ധപ്പെട്ട കക്ഷികളായ കേന്ദ്രവും 12 സംസ്ഥാനങ്ങളും 4 ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി.
ഒഡീഷ, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തുടർന്ന്, നേരത്തെയുള്ള ഹരജികൾക്കൊപ്പം പുതിയ ഹർജിയും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യത്തെ 32 സഭാ സമൂഹങ്ങളും 17 പ്രാദേശിക ക്രിസ്ത്യൻ കൗൺസിലുകളും തങ്ങളുടെ ഭാഗമാണെന്നും എൻസിസിഐയുടെ ഹർജിയിൽ പറയുന്നു.
സമാന ഹരജികൾ കോടതിയുടെ പരിഗണനയിലുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. തങ്ങളുടെ മറുപടി തയാറാണെന്നും ഉടൻ ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന് എൻ.സി.സി.ഐ ഹരജിയിൽ ആവശ്യപ്പെട്ടു. ഒഡിഷയും രാജസ്ഥാനും മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് നേരത്തെയുള്ള ഹരജികളിൽ ഇല്ലെന്നും സംഘടനക്കുവേണ്ടി ഹാജരായ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളിൽ ഭേദഗതികൾ വന്നിട്ടുണ്ടെന്നും അവയും കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

