അമേരിക്കയിൽ വീണ്ടും ട്രംപ്

അമേരിക്കയിൽ വീണ്ടും ട്രംപ്

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ ഇനി ട്രംപ് യുഗം. 47-ാമത് പ്രസിഡൻ്റായി ഡോണൾഡ് ജെ. ട്രംപ് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ജനുവരി 20 തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 10.30-നായിരുന്നു സത്യപ്രതിജ്ഞ.

തണുത്ത കാലാവസ്ഥയെത്തുടർന്ന് വാഷിങ്ടണിലെ യു.എസ് ക്യാപിറ്റോൾ മന്ദിരത്തിനുള്ളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും മുൻ പ്രസിഡൻ്റുമാരും പങ്കെടുത്ത് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് സാക്ഷിയായി.

തുടക്കത്തിൽ തന്നെ കടുത്ത നിലപാടുകളും പ്രഖ്യാപനങ്ങളുമായി ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. സുവർണ കാലത്തിൻ്റെ തുടക്കമെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയം നടപ്പാക്കും. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രിമിനൽ, മാഫിയ സംഘങ്ങളെ തുരത്തും. സമൃദ്ധിയും സ്വാതന്ത്ര്യവും രാജ്യത്ത് നടപ്പാക്കും. രാജ്യത്ത് സ്ത്രീയും പുരുഷനും എന്ന രണ്ട് ജെൻഡർ മാത്രമേ ഉണ്ടായിരിക്കൂ. LGBTQ+ സമൂഹത്തെ അംഗീകരിക്കില്ല. അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയും. നാടുകടത്തലിന് മുൻഗണന നൽകുമെന്നും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ട് ട്രംപ് യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.