പാസ്റ്ററുടെ മകൻ കൊല്ലപ്പെട്ടു

അർവൽ/ബീഹാർ : ബീഹാറിൽ പാസ്റ്ററുടെ മകൻ ക്രൂരമായി കൊല്ലപ്പെട്ടു. ഇന്ത്യാ മിഷനോട് ചേർന്ന് പ്രവർത്തിക്കുന്ന പാസ്റ്റർ സുശിൽ കുമാറിന്റെ മകൻ നിലേഷ് (20) ആണ് കൊല്ലപ്പെട്ടത്. ബീഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ നിന്നാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത.
ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി 11 മണിക്ക് വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നിലേഷിന്റെ പിതാവ് കഴിഞ്ഞ 10 വർഷത്തിലധികമായി കുടുംബമായി രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അവിടുത്തെ ലോക്കൽ ചർച്ചിലെ സജീവ അംഗങ്ങളാണ്. എന്നാൽ കഴിഞ്ഞ 2 വർഷമായി ഇന്ത്യ മിഷനോട് ചേർന്ന് സ്വന്തമായി പ്രവർത്തിച്ചു വരികയാണ് പാസ്റ്റർ സുശീൽ കുമാർ. അദ്ദേഹത്തിൻ്റെ ഏക മകനാണ് കൊല്ലപ്പെട്ടത്. +2 പഠനം കഴിഞ്ഞു ഉപരി പഠനത്തിനുവേണ്ടി തയ്യാറാകുകയായിരുന്നു നിലേഷ്.
കുറെ നാളുകളായി പാസ്റ്റർ സുശീൽ കുമാറിനെ സുവിശേഷ വിരോധികൾ മാനസികമായും സാമൂഹികമായും പീഡിപ്പിക്കുകയും യേശുക്രിസ്തുവിനെ ഉപേക്ഷിക്കണമെന്നും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിനെക്കുറിച്ച് പലതവണ പാസ്റ്റർ സുശീൽ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു എങ്കിലും ഫലം ഉണ്ടായില്ല. സത്പുര ഗ്രാമത്തിൽ പാസ്റ്റർ സുശീൽ കുടുംബം മാത്രമാണ് യേശുവിനെ അറിഞ്ഞിട്ടുള്ളത്. യേശുവിനെ അറിഞ്ഞത് കൊണ്ട് വീട്ടുകാരും സഹോദരങ്ങളും ഇദ്ദേഹത്തെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. കഴിഞ്ഞ ദിവസം വരാന്തയിൽ കിടന്നുറങ്ങിയ യുവാവിനെ കുറച്ചു പേർ ചേർന്ന് മർദ്ദിക്കുകയും ഇരുകൈകളും ഒടിച്ചതിന് ശേഷം കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തി അടുത്തുള്ള മുളംകൂട്ടത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം അറിഞ്ഞ പാസ്റ്ററും ഭാര്യയും ബോധരഹിതരായി വീഴുകയും, ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.