കുവൈറ്റിൽ തീപിടിത്തം : 41 പേർ മരിച്ചു

കുവൈറ്റിൽ തീപിടിത്തം : 41 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് റിപ്പോർട്ട്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.

പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.  ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയാണ്.

തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽനിന്ന് ചാടിയവർക്കാണ് ഗുരുതര പരുക്കേറ്റത്. തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവസ്ഥലം പൊലീസിൻ്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.