ചൈനയിൽ നിഗൂഢ രോഗം

ചൈനയിൽ നിഗൂഢ രോഗം

ചൈനയിൽ മറ്റൊരു നിഗൂഢ വൈറസ് പടരുന്നു! കോവിഡിനു പിന്നാലെ ചൈനയെ വലച്ച് മറ്റൊരു ആരോഗ്യഭീഷണി കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വടക്കൻ ചൈനയിലെ കുട്ടികളിൽ നിഗൂഢ ന്യൂമോണിയ (Mysterious Pneumonia) പടര്‍ന്നു പിടിക്കുന്നതായും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകൾ.

ശ്വാസകോശ സംബന്ധമായ ഈ രോഗം മറ്റൊരു മഹാമാരിയാകുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ആഗോള രോഗ ട്രാക്കിംഗ് സ്ഥാപനമായ ProMED (പ്രോഗ്രാം ഫോർ മോണിറ്ററിംഗ് എമർജിംഗ് ഡിസീസ്) ആണ് രോഗവിവരം പുറത്തുവിട്ടത്. ശ്വാസകോശ വീക്കം, കടുത്ത പനി എന്നീ ലക്ഷണങ്ങളാണ് കുട്ടികളില്‍ പൊതുവായി കാണുന്നത്. ലോകാരോഗ്യ സംഘടന രോഗത്തെ കുറിച്ച് ചൈനയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി നവംബർ 13 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ദേശീയ ആരോഗ്യ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഇതിനുള്ള ഒരു കാരണമായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ആശുപത്രി സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്നും  ചൈനീസ് അധികൃതര്‍ പറഞ്ഞു.
ബീജിങിലെ ക്യാപിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്‌സ് ചിൽഡ്രൻസ് ആശുപത്രി രോഗബാധിതരായ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്കൂളുകളില്‍ നിന്നാണ് കുട്ടികളില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തില്‍ പല സ്കൂളുകളും താത്ക്കാലികമായി അടച്ചിരിക്കുകയാണ്. ബിജിംഗിലും ലയോണിംഗിലുമാണ് പ്രധാനമായും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബർ പകുതി മുതൽ വടക്കൻ ചൈനയിൽ നിഗൂഢമായ ന്യൂമോണിയ രോഗം പടരുന്നത് ആഗോള ആശങ്കയുണ്ടാക്കുന്നു, പ്രത്യേകിച്ച് കോവിഡ് -19 പാൻഡെമിക്കിന് ശേഷം.