പ്രധാനമന്ത്രിയുമായി വേദി പങ്കിടില്ല : മിസോറാം മുഖ്യമന്ത്രി

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രിയും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയായ എം.എൻ.എഫിന്റെ (Mizo National Front) നേതാവുമായ സോറംതംഗ. മാത്രമല്ല ബിജെപിയെ ക്രിസ്ത്യൻ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒക്ടോബർ 30-നാണ് പ്രധാനമന്ത്രി ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മമിത് ടൗൺ സന്ദർശിക്കാനെത്തുന്നത്. മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ ആളുകൾ (മെയിറ്റികൾ) മണിപ്പൂരിലെ നൂറുകണക്കിന് പള്ളികൾ കത്തിച്ചപ്പോൾ, അവർ (മിസോസ്) അത്തരം ആശയത്തിന് പൂർണ്ണമായും എതിരായിരുന്നു. ഈ സമയത്ത് ബി.ജെ.പിയോട് അനുഭാവം പുലർത്തുന്നത് എന്റെ പാർട്ടിക്ക് വലിയ മൈനസ് പോയിന്റായിരിക്കും- സോറാംതംഗ ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭൂരിപക്ഷം ക്രിസ്ത്യാനികളായ മിസോറാമിലെ ജനങ്ങൾ ബിജെപിയുടെ പ്രത്യയശാസ്ത്രത്തോടും പ്രവർത്തനങ്ങളോടും എതിരാണെന്ന് എംഎൻഎഫ് പാർട്ടിയെ നയിക്കുന്ന സോറംതംഗ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയുമാണ് സോറാംതംഗയുടെ എംഎൻഎഫ്. എന്നാൽ മിസോറാമിൽ ബിജെപിക്കൊപ്പം പാർട്ടി പ്രവർത്തിക്കുന്നില്ല. മിസോറാം 40 അംഗ നിയമസഭയിലേക്ക് നവംബർ 7-നാണ് തിരഞ്ഞെടുപ്പ്.
വൈവിധ്യമാർന്ന നിരവധി ഗോത്രങ്ങളുടെ നാടാണ് മിസോറാം. പത്തൊൻപതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷുകാർ മിസോ മലയോര പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. ഭൂരിപക്ഷം ജനങ്ങളെയും ക്രിസ്ത്യാനികളാക്കി മാറ്റി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് മിസോറാം. നിലവിൽ 87% ക്രിസ്ത്യാനികളും 8.5% ബുദ്ധമതക്കാരും 2.75% ഹിന്ദുക്കളും 1.35% മുസ്ലിംസുമാണ്.